'സഞ്ജു സൂക്ഷിച്ചോ, വെല്ലുവിളിയായി വൈഭവ് പുറത്തുണ്ട്'; മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ
text_fieldsബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പതിനഞ്ചുകാരനായ വൈഭവ് സൂര്യവൻഷി അരങ്ങേറ്റത്തിനായി കാത്തുനിൽക്കുന്ന സാഹചര്യത്തിൽ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മഞ്ജരേക്കറുടെ ഉപദേശം. ബെൽഫാസ്റ്റിൽ നടന്ന ആദ്യ മത്സരത്തിൽ ശ്രേയസ് അയ്യർ നയിച്ച ഇന്ത്യൻ ടീം 34 റൺസിന് പരാജയപ്പെട്ടിരുന്നു.
2026-ലെ ടി20 ലോകകപ്പ് ജേതാക്കളായ അഭിഷേക് ശർമ്മ - സഞ്ജു സാംസൺ ഓപ്പണിങ് സഖ്യത്തെ തന്നെയാണ് ആദ്യ മത്സരത്തിലും ഇന്ത്യൻ മാനേജ്‌മെന്റ് പരീക്ഷിച്ചത്. എന്നാൽ വെറും നാല് പന്തുകൾ മാത്രം നേരിട്ട സഞ്ജുവിന് അഞ്ച് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഐ.പി.എൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡിട്ട വൈഭവ് സൂര്യവൻഷി പുറത്തിരിക്കുമ്പോഴാണ് സഞ്ജുവിന്റെ ഈ നിരാശാജനകമായ പ്രകടനം.
"സഞ്ജു സാംസൺ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, അവനും അഭിഷേക് ശർമ്മയ്ക്കും കനത്ത വെല്ലുവിളിയുയർത്തി വൈഭവ് സൂര്യവൻഷി തൊട്ടുപിന്നിലുണ്ട്," - മഞ്ജരേക്കർ പറഞ്ഞു. ഞായറാഴ്ച ബെൽഫാസ്റ്റിൽ തന്നെ നടക്കുന്ന രണ്ടാം ടി20-യിൽ വൈഭവിന് അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മത്സരഫലത്തിൽ മാറ്റമുണ്ടാകുമായിരുന്നില്ല
എന്നാൽ, ആദ്യ മത്സരത്തിൽ വൈഭവ് കളിച്ചിരുന്നെങ്കിലും മത്സരഫലത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. "അഭിഷേക് ശർമ്മ ചെയ്തത് കുറച്ചുകൂടി മികച്ച രീതിയിൽ ചെയ്യാൻ ഒരുപക്ഷെ വൈഭവിന് കഴിഞ്ഞേനെ. ആദ്യ ആറ് ഓവറുകളിൽ തന്നെ എല്ലാം ചെയ്യേണ്ട ഒരു ചേസിങ് ആയിരുന്നു അത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ സാഹചര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഓപ്പണിങ് സ്ഥാനത്ത് മികച്ച പ്രകടനം നടത്തുക എന്നത് കഠിനമാണ്," മഞ്ജരേക്കർ വ്യക്തമാക്കി. നിലവിൽ മിഡിൽ ഓർഡറിൽ ഒഴിവുകളുണ്ടെങ്കിലും ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ടീമിൽ മാറ്റമുണ്ടാകുമോ?
രണ്ടാം ടി20-യിൽ വൈഭവിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇന്ത്യൻ ടീം ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്ന് മുൻ താരം പോൾ വാൽത്താട്ടി അഭിപ്രായപ്പെട്ടു.
"നിലവിൽ അയർലൻഡിലുള്ള ഇന്ത്യൻ ടീമിൽ മറ്റ് ബാറ്റിങ് ഓപ്ഷനുകൾ കുറവാണ്. സൂര്യാൻഷ് ഷെഡ്ജ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഓൾറൗണ്ടർമാരാണ്. അതിനാൽ ഇതേ ബാറ്റിങ് കോമ്പിനേഷൻ തന്നെ തുടരാനാണ് സാധ്യത. എന്നാൽ, ആറാം നമ്പറിന് ശേഷം ബോളിങ് നിരയിൽ കൂടുതൽ കരുത്ത് പകരാൻ സ്പിന്നർ രവി ബിഷ്ണോയ് പ്ലേയിങ് ഇലവനിൽ എത്തിയേക്കാം," അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

