കിരീടം കാക്കാൻ റോയൽ ചലഞ്ചേഴ്സ്
text_fieldsകപ്പിനായി ചലഞ്ച് ചെയ്യുന്നവർ മാത്രം എന്ന ‘ചീത്തപ്പേര്’ കഴിഞ്ഞ തവണയോടെ മാറ്റിയ ആശ്വാസത്തിലാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. എന്നാൽ, പതിവ് പോലെയല്ല, കിരീടം നിലനിർത്തുകയെന്ന ചലഞ്ച് ഇത്തവണയുണ്ടെന്ന് രജത് പട്ടിദാറിനും സംഘത്തിനുമറിയാം. കഴിഞ്ഞതവണത്തേതുപോലെ ഏറക്കുറെ സന്തുലിതമായ ടീമുമായാണ് ആർ.സി.ബി ഇത്തവണയും ഇറങ്ങുന്നത്.
ബാറ്റിങ് മുഖ്യം
പതിവുപോലെ ബാറ്റിങ് തന്നെയാണ് ടീമിന്റെ കരുത്ത്. എവർഗ്രീൻ വിരാട് കോഹ്‍ലിയും നായകൻ രജത് പട്ടിദാറും നേതൃത്വം നൽകുന്ന ഇന്ത്യൻ ബാറ്റിങ് നിരക്ക് കരുത്ത് പകരാൻ ദേവ്ദത്ത് പടിക്കലും വെങ്കിടേഷ് അയ്യരും വിക്കറ്റ് കീപ്പർ കൂടിയായ ജിതേഷ് ശർമയുമുണ്ട്. ഫിൽ സാൾട്ടും ടിം ഡേവിഡും ജേക്കബ് ബെഥലുമടങ്ങുന്ന വിദേശ ബാറ്റർമാരും കരുത്തർ. ആവശ്യമെങ്കിൽ ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഉപയോഗപ്പെടുത്താം. ബെഥലിനെയും ഷെപ്പേർഡിനെയും എങ്ങനെ ഒരുമിച്ച് കളിപ്പിക്കാം എന്നതാവും ആർ.സി.ബിയെ കുഴക്കുന്ന ചോദ്യം.
ബൗളിങ്ങിൽ സന്തുലിതം
ജോഷ് ഹേസൽവുഡിന്റെയും ഭുവനേശ്വർ കുമാറിന്റെയും അനുഭവസമ്പത്താണ് ബൗളിങ്ങിൽ ആർ.സി.ബിയുടെ ശക്തി. നുവാൻ തുഷാരയും ജേക്കബ് ടഫിയുമാണ് ടീമിലുള്ള മറ്റു വിദേശ പേസർമാർ. പരിക്കേറ്റ ഇന്ത്യൻ പേസർ യഷ് ദയാലിന് സീസൺ നഷ്ടമാവുമെങ്കിലും ടീമിനൊപ്പം തുടരുമെന്നാണ് സൂചന. റാസിക് സലാം, അഭിനന്ദൻ സിങ്, മങ്കേഷ് യാദവ് തുടങ്ങിയ ഇന്ത്യൻ പേസർമാരും ടീമിനൊപ്പമുണ്ട്.
ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമയുമാണ് സ്പിൻ വിഭാഗത്തിലെ പ്രമുഖർ. കഴിഞ്ഞതവണത്തെ കിരീടനേട്ടത്തിൽ ക്രുനാലിന്റെ ഓൾറൗണ്ട് മികവ് ശ്രദ്ധേയമായിരുന്നു. സാത്വിക് ദേസ്‍വാൾ, വിക്കി ഓസ്ത്‍വാൾ, സ്വപ്നിൽ സിങ് എന്നിവരതാണ് മറ്റു സ്പിന്നർമാർ.
സാധ്യത ടീം
വിരാട് കോഹ്‍ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പട്ടിദാർ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ജേക്കബ് ബെഥൽ/റൊമാരിയോ ഷെപ്പേർഡ്, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

