10 വർഷത്തിന് ശേഷം രോഹിത് രഞ്ജിയിലേക്ക് തിരിച്ചെത്തുന്നു; ആഭ്യന്തര ടൂർണമെന്റിൽ കളിക്കുമെന്ന് ഇന്ത്യൻ നായകൻ
text_fieldsന്യൂഡൽഹി: മുംബൈക്കായി രഞ്ജിട്രോഫി കളിക്കുമെന്ന് അറിയിച്ച് ഇന്ത്യൻ താരം രോഹിത് ശർമ്മ. ജമ്മുകശ്മീരിനെതിരെ ജനുവരി 23ന് തുടങ്ങുന്ന മത്സരത്തിൽ കളിക്കുമെന്നാണ് രോഹിത് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിൽ നിർബന്ധമായും കളിക്കണമെന്ന തീർപ്പ് വന്നതോടെയാണ് രോഹിത്തും രഞ്ജി കളിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഏഴ് വർഷമായി ക്രിക്കറ്റ് താരങ്ങൾ 45 ദിവസം ഒരിക്കൽ പോലും വീട്ടിലിരുന്നിട്ടില്ല. ഐ.പി.ൽ കഴിയുമ്പോൾ ഒരു ചെറിയ ഇടവേള മാത്രമാണ് ലഭിക്കുക. ഒക്ടോബറിൽ ആഭ്യന്തര സീസൺ ആരംഭിച്ച് മാർച്ചിലാണ് അവസാനിക്കുക. എല്ലാ ഫോർമാറ്റുകളിലും കളിക്കാത്തവർക്ക് ആഭ്യന്തര ക്രിക്കറ്റ് വരുമ്പോൾ കളിക്കാമെന്നും രോഹിത് പറഞ്ഞു.
സ്ഥിരമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതോടെ തനിക്ക് ഒന്നിനും സമയം ഇല്ലാതായി. നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയാൽ പിന്നീട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ സമയം കിട്ടില്ലെന്ന് രോഹിത് ശർമ്മ പറഞ്ഞു. അതേസമയം, ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.
15 അംഗ സ്കോഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നായകൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറുമാണ് ടീമിനെ പ്രഖ്യാപിച്ചത്. ആരാധകരെല്ലാം ഉറ്റുനോക്കിയ ജസ്പ്രീത് ബുംറ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ മത്സരത്തിൽ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ഇടം നേടി. സഞ്ജു സാംസണെ പരിഗണിച്ചില്ല. ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലാണ് ടീമിന്‍റെ ഉപനായകനായി തിരഞ്ഞെടുത്തത്.
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കരുൺ നായരിന് സെലക്ഷൻ ലഭിച്ചില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ബുംറക്ക് പകരം ഹർഷിത് റാണ കളത്തിലിറങ്ങും. ഗിൽ, യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് നായകനൊപ്പം ടീമിലിടം നേടിയ ഓപ്പണിങ് ബാറ്റർമാർ. മൂന്നാം നമ്പറിൽ ഇതിഹാസ താരം വിരാട് കോഹ്ലി കളിക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഇടം നേടി. ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ട്ടൺ സുന്ദർ എന്നിവർ ഓൾറൗണ്ടർ ക്വാട്ടയിൽ ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പ്പിന്നറായി കുൽദീപ് യാദവ് ഇടം നേടി. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളിങ്ങിൽ മുഹമ്മദ് ഷമി തിരിച്ചെത്തി. അർഷ്ദീപ് സിങാണ് മറ്റൊരു പേസർ. മുഹമ്മദ് സിറാജിന് ടീമിലിടം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

