രോഹിത് 11,000 റൺസ് ക്ലബിൽ; വേഗത്തിൽ കോഹ്‌ലിക്ക് പിറകിൽ രണ്ടാമൻ
text_fieldsദുബൈ: ഏകദിനത്തിൽ 11,000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അന്താരാഷ്ട്രതലത്തിൽ അതിവേഗം ഈ നേട്ടം പൂർത്തിയാക്കുന്ന രണ്ടാമത്തെ താരവുമായി.
സഹതാരം വിരാട് കോഹ്‌ലിയുടെ പേരിലാണ് റെക്കോഡ്. കോഹ്‌ലി 222 ഇന്നിങ്സിൽ 11,000 ക്ലബിൽ കടന്നപ്പോൾ രോഹിത്തിന് വേണ്ടിവന്നത് 261 ഇന്നിങ്സാണ്. 11,000 റൺസ് തികക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ 276 ഇന്നിങ്സുകളിലും സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിലുമാണ് 11,000 റൺസിലെത്തിയത്. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ് 286 ഇന്നിങ്സിൽ ഈ നേട്ടത്തിലെത്തിയിരുന്നു.
മത്സരത്തിൽ 36 പന്തിൽ ഏഴു ഫോറടക്കം 41 റൺസെടുത്താണ് രോഹിത് പുറത്തായത്. അതേസമയം, ചാമ്പ്യൻസ് ട്രോഫിയിൽ അയൽക്കാരായ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ജയത്തോടെ തുടങ്ങാനായി. ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ബംഗ്ലാദേശിന്‍റെ 229 റൺസ് വിജയലക്ഷ്യം ഇന്ത്യ 21 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 46.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു.
ഗിൽ 129 പന്തിൽ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റൺസെടുത്തു. 47 പന്തിൽ 41 റൺസുമായി കെ.എൽ. രാഹുലും പുറത്താകാതെ നിന്നു. രോഹിത് ശർമ (36 പന്തിൽ 41), വിരാട് കോഹ്ലി (38 പന്തിൽ 22), ശ്രേയസ് അയ്യര്‍ (17 പന്തിൽ 15), അക്സർ പട്ടേൽ (12 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ. തൗഹീദ് ഹൃദോയിയുടെ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 118 പന്തിൽ 100 റൺസടിച്ചാണ് താരം പുറത്തായത്.
ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 35 റൺസ് എന്ന മോശം അവസ്ഥയിലായിരുന്ന ബംഗ്ലാദേശ് 100 റൺസ് തികക്കുകമോ എന്നുവരെ ആശങ്കപ്പെട്ടിരുന്നു. പത്തോവറുകൾ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

