ലോക റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്, മറികടന്നത് ബെൻ സ്റ്റോക്സിനെ
text_fieldsബിർമിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ ലോക റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന വിസിറ്റിങ് ബാറ്ററെന്ന നേട്ടമാണ് പന്ത് കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ജോഷ് ടോങ്ങിന്‍റെ പന്ത് ഗാലറിയിലെത്തിച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 22 സിക്സുകളാണ് താരം ഇതുവരെ നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 21 സിക്സുകൾ നേടിയ ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സിനെയാണ് താരം മറികടന്നത്. നാലാം ദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 38 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ 177 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ലീഡ് 357 റൺസായി. 35 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 41 റൺസെടുത്ത് പന്തും 41 പന്തിൽ 24 റൺസുമായി നായകൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഒരു വിക്കറ്റിന് 64 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. അർധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലിന്‍റെയും കരുൺ നായരുടെയും വിക്കറ്റാണ് നഷ്ടമായത്. 84 പന്തിൽ 10 ഫോറടക്കം 55 റൺസെടുത്താണ് രാഹുൽ പുറത്തായത്. കരുൺ 46 പന്തിൽ 26 റൺസെടുത്തു.
28 റൺസെടുത്ത യശസ്വി ജൈസ്വാളാണ് പുറത്തായ മറ്റൊരു താരം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ ബൗളർമാരാണ് തിരിച്ചുപിടിച്ചത്. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി സന്ദർശകർ. ഇന്ത്യയുടെ സ്കോറായ 587 റൺസിന് മറുപടിയായി ഇംഗ്ലീഷുകാർ 407ൽ എല്ലാവരും പുറത്തായി.
പേസർമാരായ മുഹമ്മദ് സിറാജ് ആറും ആകാശ്ദീപ് നാലും വിക്കറ്റ് വീഴ്ത്തിയാണ് ആതിഥേയരെ ഓൾ ഔട്ടാക്കിയത്. ജാമി 184 റൺസുമായി അപരാജിതനായി നിന്നപ്പോൾ ബ്രൂക്ക് 158 റൺസ് നേടി. ആറാം വിക്കറ്റിൽ ഈ സഖ്യം 303 റൺസ് ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.