ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്; ആദ്യ ഇന്ത്യൻ താരം...
text_fieldsഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി പന്ത്.
ഗാലെയിൽ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ നാലാംദിനമാണ് പന്ത് നേട്ടം കൈവരിച്ചത്. രണ്ടാം സെഷനിൽ ശ്രീലങ്കയുടെ ലഹിരു കുമാരയെ സിക്സർ പറത്തിയാണ് താരം അപൂർവ നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 100 സിക്സറുകൾ എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ്. 138 സിക്സറുകളുമായി ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സാണ് പട്ടികയിൽ ഒന്നാമത്. ന്യൂസിലൻഡിന്‍റെ ബ്രണ്ടൻ മക്കല്ലം (107 സിക്സ്), മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് (100) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.
എന്നാൽ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോഡ് പന്ത് സ്വന്തമാക്കി. 51 മത്സരങ്ങളിൽനിന്നാണ് താരം 100 സിക്സറുകൾ നേടിയത്. 82 മത്സരങ്ങളിൽനിന്നാണ് ബെൻ സ്റ്റോക്സ് ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലീഷ് താരം 138 സിക്‌സറുകളാണ് ആകെ നേടിയത്. ആദം ഗിൽക്രിസ്റ്റ് 92 മത്സരങ്ങളെടുത്തപ്പോൾ ബ്രണ്ടൻ മക്കല്ലം 98 മത്സരങ്ങളെടുത്തു. 69 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 66 റൺസെടുത്താണ് പന്ത് പുറത്തായത്.
താരത്തിന്‍റെ അർധ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ പൊരുതാനുള്ള സ്കോറിലെത്തിയത്. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 193 റൺസിന് ഓൾ ഔട്ടായി. സ്പിന്നിനെ തുണക്കുമെന്ന് കരുതപ്പെട്ട ഗാലെയിലെ പിച്ചിൽ ലങ്കൻ പേസർമാരുടെ ഷോർട്ട് ബോൾ തന്ത്രത്തിന് മുന്നിലാണ് ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (44), കെ.എൽ. രാഹുലും (35) മാത്രമാണ് പന്തിന് പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.
നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (0) അസിത ഫെർണാണ്ടോ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ-പടിക്കൽ സഖ്യം 65 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ കരകയറ്റി. എന്നാൽ, പ്രഭാത് ജയസൂര്യയെ സിക്സറിന് പറത്താനുള്ള ശ്രമത്തിൽ രാഹുൽ (35) പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിന് ശ്രമിച്ചു വിക്കറ്റിന് മുന്നിൽ കുടുങ്ങി.തകർപ്പൻ ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ കേശര നുവന്ത വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. അഞ്ചാമനായി എത്തിയ ധ്രുവ് ജുറേലും (7) അധികം വൈകാതെ മടങ്ങി.
ആറാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 54 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ ലീഡ് 350 കടത്തി. സിക്സറിലൂടെ അർധസെഞ്ചുറി തികച്ച പന്തിനെ ലാഹിരു കുമാര ഷോർട്ട് ബോളിൽ മടക്കിയതോടെയാണ് ഇന്ത്യയുടെ തകർച്ച വീണ്ടും ആരംഭിച്ചത്. തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ് ലങ്കൻ പേസർമാർ ഇന്ത്യയെ കുരുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2) എന്നിവർ അടുത്തടുത്ത ഓവറുകളിൽ മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 193 റൺസിൽ അവസാനിച്ചു. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസ് വഴങ്ങി നാല് വിക്കറ്റും പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും നേടി. ലാഹിരു കുമാര രണ്ട് വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

