ധോണിയുടെ 15 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് ഋഷഭ് പന്ത്
text_fieldsധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ഏഴ് റൺസിനാണ് സെഞ്ച്വറി നഷ്ടമായത്. താരം 104 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറും അടക്കം 93 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലീഡ് നേടികൊടുത്തത്.
താരം ക്രീസിലെത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ബംഗ്ലാദേശ് പേസർമാരെയും സ്പിന്നർമാരെ അനായാസമാണ് താരം നേരിട്ടത്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. ഇതോടെ 15 വർഷം പഴക്കമുള്ള എം.എസ്. ധോണിയുടെ പേരിലുള്ള റൊക്കോഡാണ് പഴങ്കഥയായത്. ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ അതിവേഗം അർധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം പന്തിന്‍റെ പേരിലായി. 2007ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ 50 പന്തിൽ ധോണി നേടിയ ഫിഫ്റ്റിയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്.
ധോണിക്കും വൃദ്ധിമാൻ സാഹക്കും പിന്നാലെ ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ അമ്പതിലധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് പന്ത്. ടെസ്റ്റ് മത്സരത്തിൽ 90 പ്ലസ് റൺസിൽ പന്ത് ഇത് ആറാം തവണയാണ് പുറത്താകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ താരത്തിന് മികച്ച സ്ട്രൈക്ക് റേറ്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.