ഇൻഡോർ ടെസ്റ്റിൽ തിരിച്ചടിയായത് രവീന്ദ്ര ജദേജയുടെ നോബാൾ; വിചിത്രവാദവുമായി മുൻ ബാറ്റിങ് ഇതിഹാസം; ട്രോളി ആരാധകർ
text_fieldsബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ ഒമ്പത് വിക്കറ്റിനാണ് ആസ്ട്രേലിയ തകർത്തത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസ് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മത്സരം നടന്ന ഇൻഡോറിലെ പിച്ചിനെ ചൊല്ലിയുള്ള ചർച്ചയും ചൂടുപിടിക്കുകയാണ്.
ഇതിനിടെയാണ് ഇന്ത്യയുടെ തോൽവിക്ക് ഒരു വിചിത്ര കാരണം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ രംഗത്തെത്തിയത്. മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്സിൽ രവീന്ദ്ര ജദേജ, ഓസീസ് താരം മാർനസ് ലാബുഷാഗ്നെയുടെ വിക്കറ്റ് തെറിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും അമ്പയർ നോബാൾ വിളിച്ചു. ഈസമയം താരം ഒരു റണ്ണുപോലും എടുത്തിരുന്നില്ല.
പിന്നീട് 91 പന്തിൽ 31 റൺസെടുത്താണ് മാർനസ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഓപ്പണർ ഉസ്മാൻ ഖ്വാജയുമായി ചേർന്ന് 96 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 109 റൺസിൽ അവസാനിച്ചിരുന്നു. 88 റൺസിന്‍റെ ലീഡ് വഴങ്ങിയതാണ് സന്ദർശകർക്ക് മത്സരത്തിൽ മേൽക്കൈ നൽകിയത്.
മത്സരശേഷം സ്റ്റാർ സ്പോർട്സ് നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ഗവാസ്കർ ജദേജയുടെ നോബാളാണ് തിരിച്ചടിയായതെന്ന തരത്തിൽ വിലയിരുത്തൽ നടത്തിയത്. ഗവാസ്കറുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
മർനസ് ലാബുഷാഗ്നെക്ക് ജദേജ എറിഞ്ഞ നോബാൾ കളി മാറ്റിമറിച്ചെന്ന് സുനിൽ ഗവാസ്‌കർ പറയുന്നു. എന്ത്??.. അദ്ദേഹം ഒരിക്കൽ ക്രിക്കറ്റ് കളിക്കാരനായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല? -ഒരാൾ ട്വിറ്ററിൽ കുറിച്ചു.