രാംദാസ്: വിടപറഞ്ഞത് കേരള ക്രിക്കറ്റിലെ കണ്ണൂർ കരുത്ത്
text_fields1969 ആഗസ്റ്റ് 23ന് മൈസൂരിനെതിരെ ബീജാപൂരിലെ ഡോ. അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒ.കെ. രാംദാസും (ഇടത്ത്) സൂരി ഗോപാലകൃഷ്ണനും കേരളത്തിനായി ബാറ്റിങ്ങിനിറങ്ങുന്നു
കണ്ണൂർ: കണ്ണൂര്‍ ക്രിക്കറ്റ് ക്ലബിലൂടെ കളിച്ചുവളർന്ന് കേരള ക്രിക്കറ്റിന് നവജീവന്‍ നല്‍കിയ '70കളുടെ സംഭാവനയാണ് കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസ്. കണ്ണൂർ എസ്.എന്‍ കോളജ് ടീം അംഗമായിരിക്കെ പ്രാഗത്ഭ്യം തെളിയിച്ച് കേരള, കാലിക്കറ്റ് സര്‍വകലാശാലകൾക്കുവേണ്ടി പാഡണിഞ്ഞാണ് രഞ്ജി ടീമിലേക്കെത്തുന്നത്.
കേരളത്തെ നയിച്ച എക്കാലത്തെയും മികച്ച ഓപണിങ്ങ് ബാറ്റ്സ്മാൻ എന്ന നേട്ടം സ്വന്തമാക്കിയാണ് കളിക്കളം ഒഴിഞ്ഞത്. 70കളുടെ തുടക്കത്തിൽ രാംദാസ്, ഓപണിങ് പങ്കാളിയായ സൂരി ഗോപാലകൃഷ്ണനുമായി ചേർന്ന് മികച്ച പ്രകടനമാണ് നടത്തിയത്. രഞ്ജി ട്രോഫിയില്‍ 1968 -69 സീസണ്‍ മുതല്‍ 1980 -81 വരെ 35 മത്സരങ്ങളില്‍ രാംദാസ് കേരളത്തെ പ്രതിനിധാനംചെയ്തു.
20ാം വയസ്സിൽ കേരള രഞ്ജി ട്രോഫി ടീമിലെത്തി. തുടർന്ന് 13 വർഷം ടീമിനായി പാഡണിഞ്ഞു. 1970 മുതൽ 73 വരെ മൂന്നു സീസണുകളിൽ ടീമിന്റെ ടോപ് സ്‌കോററായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 35 മത്സരങ്ങളിലെ 68 ഇന്നിങ്സുകളിലായി 11 അർധ സെഞ്ച്വറി ഉൾപ്പെടെ 1647 റൺസ് നേടിയിട്ടുണ്ട്. കര്‍ണാടകക്കെതിരെ നേടിയ 83 റണ്‍സാണ് കരിയറിലെ മികച്ച സ്‌കോര്‍.
ബി.സി.സി.ഐ റഫറി, കേരള ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നി നീലകളിലും പ്രവർത്തിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. 1980-81ൽ തമിഴ്‌നാടിനെതിരെയാണ് അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. വിരമിച്ചതിനുശേഷവും കായികരംഗത്ത് നിരവധി ചുമതലകൾ വഹിച്ചു.
laകേരള ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ, 2001 ദേവധർ ട്രോഫി ടൂർണമെന്റിൽ സൗത്ത് സോണിന്റെ ടീം മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. രണ്ട് ഏകദിന മത്സരങ്ങളിലെ മാച്ച് റഫറിമാരുടെ ലെയ്സൺ ഓഫിസർ, രഞ്ജി ട്രോഫി മത്സരങ്ങളുടെ മാച്ച് റഫറി എന്നിങ്ങനെയും ബി.സി.സി.ഐയെ സേവിച്ചു. ഓൾ ഇന്ത്യ അസോസിയറ്റ് ബാങ്ക്സ് ക്രിക്കറ്റ് ടീമുകളുടെ സെലക്ടറായും പരിശീലകനായും സേവനമനുഷ്ഠിച്ചു.