ഒത്തുകളി ആരോപണം നിഷേധിച്ച് രാജസ്ഥാൻ; മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതി നൽകി
text_fieldsജയ്പൂർ: ലഖ്നോ സൂപ്പർ ജയ്ന്റ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ ഒത്തുകളി നടത്തിയെന്ന ആരോപണം നിഷേധിച്ച് രാജസ്ഥാൻ റോയൽസ്. തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്ന് രാജസ്ഥാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി, കായികമന്ത്രി, സ്പോർട്സ് സെക്രട്ടറി എന്നിവർക്ക് ടീം മാനേജ്മെന്റ് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
അഡ്ഹോക് കമിറ്റി കൺവീനർ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയാണ്. ഇത്തരം ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ടീമിന്റെ അന്തസ്സ് ഇല്ലാതാക്കുന്നതുമാണെന്നും രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐ.പി.എൽ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ബി.സി.സി.ഐ, ഐ.സി.സി, സംസ്ഥാന സർക്കാർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി.
രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചത്. ഹോം മത്സരത്തിൽ കുറഞ്ഞ റൺസ് ചേസ് ചെയ്യാൻ സാധിക്കാതെ ടീം ഇത്തരത്തിൽ തോൽക്കുമോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 2013 ഐ.പി.എല്ലിനിടെ രാജസ്ഥാൻ റോയൽസ് കോഴവിവാദത്തിൽ കുടുങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതുമൂലം രണ്ട് സീസണിൽ രാജസ്ഥാന് വിലക്ക് നേരിട്ടതിനെ സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. ഇക്കാര്യത്തിൽ ബി.സി.സി.ഐ അന്വേഷണം നടത്തണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐ.പി.എല്ലിൽ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രാജസ്ഥാൻ റോയൽസിന് വിജയിക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

