Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതുഗ്ലക്ക് ദ്രാവിഡ്!...

തുഗ്ലക്ക് ദ്രാവിഡ്! പരീക്ഷണങ്ങൾ മൂലം നഷ്ടപ്പെട്ട റോയൽസിന്‍റെ സാധ്യതകൾ

text_fields
bookmark_border
തുഗ്ലക്ക് ദ്രാവിഡ്! പരീക്ഷണങ്ങൾ മൂലം നഷ്ടപ്പെട്ട റോയൽസിന്‍റെ സാധ്യതകൾ
cancel

ഇന്ന് ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഐ.പി.എൽ. ഇന്ത്യൻ വേനൽ കാലത്ത് പത്ത് ടീമുകളിൽ അണിനിരക്കുന്ന ലോകത്തൊര താരങ്ങൾ വമ്പൻ പോരാട്ടങ്ങൾ നടത്തുന്ന ടൂർണമെന്‍റ്. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമുള്ള സ്ക്വാഡുകളുമായി ഒറ്റ ലക്ഷ്യമായി ഇറങ്ങും. കിരീടം ഒരു ടീമിന് മാത്രമെ ഉള്ളുവെങ്കിലും എല്ലാ ടീമുകളുടെയും ഈ പോരാട്ട വീര്യമാണ് ഐ.പി.എല്ലിനെ മികച്ചതാക്കുന്നത്. സ്പോർട്സ്-എൻടെർടെയ്ൻമെന്‍റ് എന്നിവക്കിടയിലെ വരയുടെ വലുപ്പത്തിലെ അളവ് കുറക്കാൻ ഐ.പി.എല്ലിന് സാധിക്കാറുണ്ട്.

യുവതാരങ്ങൾക്ക് ഐ.പി.എൽ മികച്ച അവസരമാണ് ഒരുക്കിയത്. മലയാളി താരം സഞ്ജു സാംസൺ അടക്കം ഒരുപിടി ഇന്ത്യൻ താരങ്ങൾ ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയ്യിലെത്തിയിട്ടുണ്ട്. എന്നാൽ യുവതാരങ്ങളെ വളർത്തികൊണ്ടുവരിക എന്നുള്ളത് ഐ.പി.എല്ലിലെ നൂറ് കാര്യങ്ങളിൽ ഒന്ന് മാത്രമാണെന്ന് ഓർമവേണം. അൾട്ടിമേറ്റ്ലി കിരീടം നേടുക എന്നുള്ളതിന് വേണ്ടിയാണല്ലോ ടീമുകൾ കളിക്കുക. അതിന് ഏറ്റവും ആവശ്യമായ ഘടകമാണ് സന്തുലിത അവസ്ഥയുള്ള ടീം. അത്തരത്തിൽ സന്തുലിമായ ടീമുകൾക്കാണ് ഇവിടെ പ്രസക്തിയും.

ഈ വർഷത്തെ ഏറ്റവും മോശം ടീമുകളിലൊന്നായാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് മുന്നോട്ട് നീങ്ങുന്നത്. 10 മത്സരങ്ങൾ കളിച്ചതിൽ നിന്നും മൂന്ന് ജയം മാത്രമാണ് സഞ്ജു സാംസൺ നായകനായ റോയൽസിന് സാധിച്ചത്. പരിക്ക് മൂലം ഭൂരിഭാഗം മത്സരവും നഷ്ടമായ സഞ്ജുവിന് പകരം യുവതാരം റിയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്.

പേപ്പറിൽ അത്രക്കും മോശം ടീമല്ല രാജസ്ഥാൻ റോയൽസ്. എന്നാൽ നേരത്തെ പറഞ്ഞ ആ സന്തുലിത അവസ്ഥ ടീമിനില്ല. എവിടെയാണ് രാജസ്ഥാന് പിഴച്ചതെന്ന് ചോദിച്ചാൽ റിട്ടെൻഷൻ സമയത്ത് തന്നെ രാജസ്ഥാന് പണികിട്ടി തുടങ്ങിയിരുന്നു. കുമാർ സംഗക്കാരയുടെ കോച്ചിങ്ങിന് കീഴിൽ മോശമല്ലാതെ കഴിഞ്ഞ മൂന്ന് സീസണിൽ കളിച്ച രാജസ്ഥാൻ ഒരു റണ്ണറപ്പും നേടിയിരുന്നു. എന്നാൽ ഇത്തവണ സംഗക്കാര മാറി ദ്രാവിഡ് തിരിച്ചെത്തുന്നു. മെഗാ ലേലത്തിന് മുമ്പ് ടീമിൽ അഞ്ച് താരങ്ങളെ നിലനിർത്താം എന്ന സാഹചര്യത്തിൽ ദ്രാവിഡ് തന്‍റെ പരീക്ഷണങ്ങൾ ആരംഭിക്കുന്നു.

2018 മുതൽ ടീമിന്‍റെ നെടും തൂണായ വമ്പൻ മാച്ച് വിന്നറായ ജോസ് ബട്ലറെന്ന ട്വന്‍റി-20 ഇതിഹാസത്തെ റോയൽസ് നിരുപാധികം വിട്ടുകളയുന്നു. ഒപ്പം പ്രീമിയം ലെഗ് സ്പിന്നറായ യുസ്വേന്ദ്ര ചഹൽ, ട്രെന്‍റ് ബോൾട്ട് എന്നിവരെയും. കെ.എൽ. രാഹുൽ എന്ന ഐ.പി.എൽ ഇതിഹാസത്തെ 14 കോടിക്കാണ് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഈ സാഹചര്യത്തിൽ ദ്രുവ് ജൂറൽ എന്ന ബാറ്ററിന് 14 കോടി നൽകി റോയൽസ് നിലനിർത്തുന്നു.

ഐ.പി.എല്ലിൽ ഇതുവരെ പറയത്തക്ക വമ്പൻ പ്രകടനങ്ങളോ, ത്രസിപ്പിക്കുന്ന ഫിനിഷിങ്ങുകളോ ഒന്നും പറയാനില്ലാത്ത വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറിനെയും റോയൽസ് നിലനിർത്തുന്നു, അതും ഫിനിഷർ റോളിൽ. ഇവിടെ തന്നെ രാജസ്ഥാന്‍റെ പദ്ധതികൾ പകുതി പാളുന്നു. സഞ്ജു സാംസൺ, യശ്വസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ എന്നിവരായിരുന്നു രാജസ്ഥാൻ നിലനിർത്തിയ ബാക്കി നാല് പേർ.നാല് പേരും ടീമിന് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ തന്നെയാണ്. എന്നാൽ ബട്ലർ, ചഹൽ എന്നിവരെ ഒഴിവാക്കിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും അത് ടീമിനെ വല്ലാതെ പിന്നോട്ടടിക്കുന്നുണ്ട്. ട്വന്‍റി-20 ക്രിക്കറ്റിലെ തെളിയിക്കപ്പെട്ട മാച്ച് വിന്നർമാരാണ് ഇരുവരും.

മെഗാലേലത്തിൽ നല്ലൊരു വിദേശ ബാറ്ററെയോ ഫിനിഷർമാരെയോ സ്വന്തമാക്കാൻ ദ്രാവിഡ് ശ്രമിക്കുന്നില്ല. പൂർണമായും ഇന്ത്യൻ താരങ്ങളെ മാത്രം ആശ്രയിച്ചുള്ള ടോപ് ഓർഡറും ഫിനിഷിങ് ലൈനിൽ ഹെറ്റ്മെയറും ജൂറലും. ഇന്ത്യയിൽ ഒരുപാട് മികച്ച സ്പിന്നർമാരുണ്ടായിട്ടും ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരങ്കയെയും മഹേഷ് തീക്ഷണയെയും ടീമിലെത്തിച്ചുകൊണ്ട്, ദ്രാവിഡ് വീണ്ടും ആരാധകരെ ഞെട്ടിക്കുന്നു. ടീമിലെ രണ്ട് ഓവർസീസ് സ്ലോട്ട് സ്പിന്നർമാർക്കാണെന്ന് വ്യക്തം. ബോൾട്ടിന് പകരം വിദേശ പേസറായി ജോഫ്ര ആർച്ചറിനെയാണ് റോയൽസ് ടീമിലെത്തിച്ചത്. ഒന്ന് രണ്ട് കുഴപ്പമില്ലാത്ത പ്രകടനങ്ങൾ താരത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായെങ്കിലും 12 കോടിയുടെ മുതലാണെന്ന് ഓർമിക്കുന്നത് നല്ലതായിരിക്കും.

ജൂറലിനെ ടീമിന് ആവശ്യമുണ്ടായിരുന്നുവെങ്കിൽ ആറോ ഏഴോ കോടിക്ക് ലേലത്തിന് വെച്ചതിന് ശേഷം റോയൽസിന് സ്വന്തമാക്കാമായിരുന്നു. ഒരുപക്ഷെ ബട്ലറിനെ രാജസ്ഥാൻ നിലനിർത്തിയിരുന്നുവെങ്കിൽ രാജസ്ഥാന്‍റെ ബാറ്റിങ് ലൈനപ്പ് ഭീകരമായിരുന്നേനെ. വൈഭവ് സൂര്യവംശി, യശ്വസ്വി ജയ്സ്വാൾ, ജോസ് ബട്ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഇങ്ങനെ ഒരു വമ്പൻ ബാറ്റിങ് യൂണിറ്റ് തന്നെ റോയൽസിന് സൃഷ്ടിക്കമായിരുന്നു. എന്നാൽ ദ്രാവിഡിന്‍റെ പരീക്ഷണങ്ങൾ ഇതിനെല്ലാം വിപരീതമായി.

ഒരോവർ ഒമ്പത് റൺസ് മാത്രം നേടിയാൽ ജയിക്കാൻ സാധിക്കുന്ന രണ്ട് മത്സരങ്ങളും രണ്ടോവറിൽ 16 മാത്രം മതിയെന്നിരിക്കെയുള്ള ഒരു മത്സരവും റോയലസ് തോറ്റമ്പി. ഈ മൂന്ന് തോൽവികളിലും റോയൽസ് കോടികൾ നൽകി നിലനിർത്തിയ ഹെറ്റ്മെയറിന്‍റെയും ജൂറലിന്‍റെയും പങ്കു വളരെ വലുതാണ്. സൂര്യവംശി എന്ന യുവതാരവും ജയ്‍സ്വാളും മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനുള്ള വക നൽകുന്നത്.

ചുരുക്കി പറഞ്ഞാൽ ഭീകരമായൊരു സ്ക്വാഡിനെ സൃഷ്ടിക്കാൻ ശേഷിയുണ്ടായിരുന്ന രാജസ്ഥാൻ റോയൽസിനെ ഒരു പരീക്ഷണവസ്തുവാക്കി പരാജയമാക്കി (ഇതുവരെ) മാറ്റുവാൻ ദ്രാവിഡിനും മാനേജ്മെന്‍റിനും സാധിച്ചു. ഇനി ശേഷിക്കുന്ന നാലിലും വിജയിച്ച് തിരിച്ചുവരവ് നടത്താൻ സാധിക്കുമോ എന്നുള്ളത് കണ്ടറിയണം. ജയ്സ്വാളും സൂര്യവംശിയും കാണിക്കുന്ന തീവ്രതയിൽ പ്ലേ ഓഫിന്‍റെ പടിവാതിൽക്കൽ രാജസ്ഥാൻ പുറത്തായാൽ തുഗ്ലക്ക് പരീക്ഷണം കാരണം തോറ്റ കളികളെ ഓർത്ത് ദുഖിക്കാൻ മാത്രമെ ഇന്ത്യൻ വൻമതിലിനും ആരാധകർക്കും നിർവാഹമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravidRajasthan RoyalsIPL 2025
News Summary - rahul dravids experiments that created problems for rajasthan royals
Next Story