''75 രാജ്യങ്ങളിൽ പ്രചാരമുണ്ട്; ട്വൻറി 20 ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്തണം''
text_fieldsന്യൂഡൽഹി: ക്രിക്കറ്റിെൻറ കുട്ടിപ്പതിപ്പായ ട്വൻറി 20യെ ഒളിംപിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ്. ട്വൻറി 20 ഒളിംപിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
''നിലവിൽ 75 രാജ്യങ്ങളിൽ ട്വൻറി 20 ക്രിക്കറ്റ് സജീവമാണ്. കൂടുതൽ രാജ്യങ്ങൾ ക്രിക്കറ്റ് കളിച്ചുവരുന്നു. ഒളിംപിക്സിൽ ഉൾപ്പെടുത്തുന്നത് ട്വൻറി 20 ക്രിക്കറ്റിന് ബഹുമതിയാകും'' -ദ്രാവിഡ് പറഞ്ഞു.
2018ൽ ഐ.സി.സി നടത്തിയ സർവേയിൽ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിംപിക്സിൽ പങ്കെടുക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പക്ഷേ ഐ.സി.സിയിലെ ഏറ്റവും സമ്പന്ന അംഗമായ ബി.സി.സി.സിെഎക്ക് ഇന്ത്യയെ ഒളിംപിക്സിനയക്കുന്നതിൽ വലിയ താൽപര്യമില്ല. സാമ്പത്തിക നേട്ടം കുറവാണെന്നതാണ് അതിെൻറ കാരണം. 2010ലെയും 2014ലെയും ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെട്ടിരുന്നെങ്കിലും ഇന്ത്യൻ ടീം പങ്കെടുത്തിരുന്നില്ല. ഒളിംപിക്സിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ സ്വരൂപണത്തിനായി കഴിഞ്ഞ മാസം ഐ.സി.സി വിവിധ രാജ്യങ്ങൾക്ക് ചോദ്യാവലി നൽകിയിരുന്നു.
1900ത്തിൽ നടന്ന പാരിസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെട്ടിരുന്നു. ഫ്രാൻസിനെ 158 റൺസിന് തോൽപ്പിച്ച് ബ്രിട്ടണായിരുന്നു അന്ന് കിരീടം ചൂടിയത്. ക്രിക്കറ്റിെൻറ ദൈർഘ്യക്കൂടുതൽ കാരണമാണ് വിശ്വ കായികമേളയായ ഒളിംപിക്സിൽ ക്രിക്കറ്റ് ഇടംപിടിക്കാതിരുന്നത്. അതേസമയം മൂന്നുമണിക്കൂർ മാത്രം ദൈർഘ്യമുള്ള ട്വൻറി 20 ഉൾപ്പെടുത്തുന്നതിൽ ഒളിംപിക്സ് അധികൃതർക്കും പ്രയാസമുണ്ടാകാനിടയില്ല.