'പുരുഷ ക്രിക്കറ്റ് ടീം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല' അതിന് ഹർമൻ പ്രീതും സംഘവും കൈയടി അർഹിക്കുന്നുവെന്ന് ആർ. അശ്വിൻ
text_fieldsമുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും നാളുകളായി അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു പ്രശംസയുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.
വർഷങ്ങളുടെ ചരിത്രമുള്ള പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ലാതെ ഹൃദയംഗമമായ ഒരു പ്രവൃത്തിക്ക് തീർച്ചയായും ഹർമൻപ്രീത് കൗറും സംഘവും അഭിനന്ദനം അർഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയാഹ്ളാദത്തിന് മുൻഗാമികളെ കൂടെക്കൂട്ടിയ ആ പ്രവൃത്തി പുരുഷന്മാരുടെ ടീം ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വനിത ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ പെൺ സംഘത്തോടൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മുൻനിര താരങ്ങളും ക്രിക്കറ്റ് ത്രയങ്ങളുമായി അറിയപ്പെടുന്ന മിതാലി രാജ്, ജൂലൻ ഗോസ്വാമി, അഞ്ജും ചോപ്ര എന്നിവരെയും ക്ഷണിച്ചുകൊണ്ട് വിജയം ആഘോഷിച്ചത് മികച്ച അനുഭവമായി എന്ന് അദ്ദേഹം പറഞ്ഞു. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ കമന്ററി ടീമിന്റെ ഭാഗമായ മൂവരേയും ചാമ്പ്യന്മാർക്കൊപ്പം ട്രോഫി ഉയർത്താനും നൃത്തം ചെയ്യാനും ഹർമൻ പ്രീതും സംഘവും ക്ഷണിച്ചിരുന്നു. ഇതിനെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ അശ്വിൻ അഭിനന്ദിച്ചത്.
ഇന്ത്യൻ ടീമിന്‍റെ വിജയത്തെ എങ്ങനെയാണ് നിങ്ങൾ കാണുന്നത്? 2016-17ൽ ഹർമൻ പ്രീത് കൗർ ആസ്ട്രേലിയക്കെതിരെ അവിസ്വസനയമായ ഇന്നിംങ്സാണ് കളിച്ചത്. ജുലൻ ഗോസ്വാമിയും മിതാലി രാജും ആ ലോകകപ്പിന്‍റെ ഭാഗമായിരുന്നു.
വിജയിച്ചപ്പോൾ ഇന്ത്യൻ ടീം ആ ട്രോഫി മിതാലി രാജിന് നൽകി. അവരെന്തിനാണ് അങ്ങനെ ചെയ്തത്? ആ പ്രവൃത്തിയെ ഞാൻ ആത്മാർഥമായും അഭിനന്ദിക്കുന്നു. ഇന്ത്യൻ പുരുഷ ടീം ഒരിക്കലും ചെയ്യാത്ത കാര്യമാണത്. - അശ്വിൻ പറഞ്ഞു.
നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 52 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ പുതു അധ്യായം തുറന്നത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകകപ്പ് നേടിയ ടീമിന് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ അറിയിച്ചു. നിലവിൽ മുംബൈയിലുള്ള ഇന്ത്യൻ ടീം ചൊവ്വാഴ്ച വൈകീട്ട് മോദിയെ കാണാനായി ഡൽഹിയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച മോദിയുടെ വിരുന്നിൽ പങ്കെടുത്തശേഷം താരങ്ങൾ നാടുകളിലേക്ക് മടങ്ങിപോകും.
ബി.സി.സി.ഐ ഇതുവരെ ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. എന്നാൽ, ജയിച്ച ടീമിന് 51 കോടി രൂപ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.സി സമ്മാനത്തുകയായി 39 കോടി നൽകും. ഇതോടെ സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഉൾപ്പെടുന്ന സംഘത്തിന് ആകെ 90 കോടി പാരിതോഷികം ലഭിക്കും.
ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് 51 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ച സ്വീകര്യതയുടെ തെളിവാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയമെന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ സംഘത്തിനായാണ് സമ്മാന തുക പ്രഖ്യാപിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഒരു വനിതാ ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇതോടെ ഇന്ത്യൻ വനിതകളെ തേടിയെത്തുന്നത്.
ഐ.സി.സി ലോകകപ്പിന്റെ ആകെ സമ്മാനത്തുകയും കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. 28.8 ലക്ഷം ഡോളറിൽ നിന്നും 1.4 കോടി ഡോളറിലേക്ക് (124 കോടി രൂപ) ആണ് ജയ്ഷായുടെ നേതൃത്വത്തിലുള്ള ഐ.സി.സി സമ്മാനത്തുക ഉയർത്തിയത്. 300 ശതമാനം വർധന. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ട്രേലിയക്ക് ലഭിച്ചത് 13.2 ലക്ഷം ഡോളറായിരുന്നുവെങ്കിൽ, ഇത്തവണ ലഭിക്കുന്നത് 44.8 ലക്ഷം ഡോളർ. റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കക്കും കൈനിറയെ സമ്മാനവുമായി മടങ്ങാം. 19.88 കോടി രൂപ.
സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും 9.94 കോടി രൂപ വീതം. എട്ട് ടീമുകൾക്കും 2.50 ലക്ഷം ഡോളറും, ഒപ്പം ഓരോ വിജയത്തിനും 34,314 ഡോളർ അധിക പാരിതോഷികവും. അതേസമയം, കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബി.സി.സി.ഐ സമ്മാനമായി നൽകിയത്. അതിന്റെ പകുതിപോലും വനിതകൾക്ക് ലഭിച്ചില്ലെന്ന വിമർശനവും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

