Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകത്തിക്കയറി അഭിഷേക്...

കത്തിക്കയറി അഭിഷേക് ശർമ (55 പന്തിൽ 141); റൺമല താണ്ടി ഹൈദരാബാദ്, എട്ട് വിക്കറ്റ് വിജയം

text_fields
bookmark_border
കത്തിക്കയറി അഭിഷേക് ശർമ (55 പന്തിൽ 141); റൺമല താണ്ടി ഹൈദരാബാദ്, എട്ട് വിക്കറ്റ് വിജയം
cancel
camera_alt

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന അഭിഷേക് ശർമ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ വമ്പനടിക്കാർക്ക് ഫോം നഷ്ടമായില്ലെന്ന് തെളിയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. 246 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയ പഞ്ചാബ് കിങ്സിന് അതേനാണയത്തിൽ മറുപടി നൽകിയാണ് സൺറൈസേഴ്സ് എട്ട് വിക്കറ്റിന്‍റെ വിജയം നേടിയത്. സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് (141) ഹൈദരാബാദിന്‍റെ വിജ‍യശിൽപി. സീസണിൽ തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് സൺറൈസേഴ്സ് ജയിക്കുന്നത്. സ്കോർ: പഞ്ചാബ് കിങ്സ് - 20 ഓവറിൽ ആറിന് 245, സൺറേസേഴ്സ് ഹൈദരാബാദ് - 18.3 ഓവറിൽ രണ്ടിന് 247.

ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 262 റൺസ് ചേസ് ചെയ്ത് ജയിച്ച പഞ്ചാബാണ് ഇക്കാര്യത്തിൽ ഒന്നാമത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് തുടക്കം മുതൽ തകർത്തടിച്ചാണ് തുടങ്ങിയത്. പവർപ്ലേയിൽ 83 റൺസടിച്ച ഹൈദരാബാദ് ഓപണർമാർ 7.3 ഓവറിൽ സ്കോർ 100 കടത്തി. 11-ാം ഓവറിൽ സ്കോർ 150 പിന്നിട്ടു.

ഒന്നാം വിക്കറ്റിൽ അഭിഷേകിനൊപ്പം 171 റൺസിന്‍റെ പാർട്നർഷിപ് സൃഷ്ടിച്ച ട്രാവിസ് ഹെഡാണ് ആദ്യം പുറത്തായത്. 37 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 66 റൺസാണ് ഹെഡ് അടിച്ചെടുത്തത്. സീസണിൽ ഏറ്റവുമുയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 19 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട അഭിഷേകിന് സെഞ്ച്വറിയിലെത്താൻ പിന്നീട് 21 പന്തുകൾ കൂടിയേ വേണ്ടിവന്നുള്ളൂ. 40 പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്. ഹെയ്ന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് 200 കടത്തിയ അഭിഷേക്, 17-ാം ഓവറിലാണ് പുറത്തായത്. 55 പന്തിൽ 14 ഫോറും 10 സിക്സറും സഹിതം 141 റൺസാണ് ഹൈദരാബാദ് ഓപണറുടെ ബാറ്റിൽനിന്ന് പിറന്നത്. ക്ലാസനും (14 പന്തിൽ 21*) ഇഷാൻ കിഷനും (6 പന്തിൽ 9*) ചേർന്ന് ഒമ്പത് പന്ത് ബാക്കി നിൽക്കെ കളി തീർത്തു.

പഞ്ചാബിനെ നയിച്ച് ശ്രേയസ്

മുന്നിൽനിന്ന് നയിച്ച നായകൻ ശ്രേയസ് അയ്യർക്കൊപ്പം മുൻനിര ബാറ്റർമാർ കൂടി ചേർന്നതോടെയാണ് പഞ്ചാബ് സൺറൈസേഴ്സിനു മുന്നിൽ 246 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 245 റൺസ് അടിച്ചെടുത്തത്. 82 റൺസ് നേടിയ ശ്രേയസാണ് അവരുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റു നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് തുടക്കം മുതൽ തച്ചുതകർത്താണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യക്കൊപ്പം പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് പഞ്ചാബിന് നൽകിയത്. മൂന്നോവറിൽ 50 റൺസടിച്ച പഞ്ചാബിന് നാലാം ഓവറിൽ പ്രിയാൻഷിനെ നഷ്ടമായി. 13 പന്തിൽ 36 റൺസാണ് താരം നേടിയത്. സ്കോർ 91ൽ നിൽക്കേ പ്രഭ്സിമ്രാനും വീണു. 23 പന്തിൽ 42 റൺസ് നേടിയ താരം സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. നേഹൽ വധേരയെ കൂട്ടുപിടിച്ച ശ്രേയസ് അയ്യർ 8.1 ഓവറിൽ ടീം സ്കോർ 100 കടത്തി.

12.2 ഓവറിലാണ് പഞ്ചാബ് 150 പിന്നിട്ടത്. തൊട്ടടുത്ത ഓവറിൽ 27 റൺസെടുത്ത വധേരയെ എഷാൻ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കി. ടിവി റീപ്ലേയിൽ താരം നോട്ടൗട്ടാണെന്ന് കണ്ടെങ്കിലും പഞ്ചാബ് റിവ്യൂ എടുക്കാത്തത് തിരിച്ചടിയായി. ശശാങ്ക് സിങ് (2), ഗ്ലെൻ മാക്സ്വെൽ (3) എന്നിവർ നിരാശപ്പെടുത്തി.

സ്കോർ 200 കടത്തിയതിനു പിന്നാലെ 18-ാം ഓവറിൽ ശ്രേയസ് അയ്യരെ ഹർഷൽ പട്ടേൽ ട്രാവിസ് ഹെഡിന്‍റെ കൈകളിലെത്തിച്ചു. 36 പന്തിൽ ആറ് വീതം സിക്സും ഫോറുമടിച്ച താരം 82 റൺസ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളിൽ മാർകസ് സ്റ്റോയിനിസ് കത്തിക്കയറിയതോടെ സ്കോർ 240 കടന്നു. മുഹമ്മദ് ഷമി എറിഞ്ഞഅവസാന ഓവറിൽ തുടർച്ചയായ നാല് സിക്സറുകൾ സഹിതം 27 റൺസാണ് പിറന്നത്. 11 പന്തിൽ 34 റൺസുമായി സ്റ്റോയിനിസും അഞ്ച് റൺസുമായി മാർകോ യാൻസനും പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunrisers HyderabadAbhishek SharmaPunjab KingsIPL 2025
News Summary - Punjab Kings vs Sunrisers Hyderabad IPL 2025 Match Updates
Next Story