ഹേസൽവുഡും സുയാഷും പഞ്ചാബിനെ എറിഞ്ഞിട്ടു; ഫൈനലിലേക്ക് ബംഗളൂരുവിന് 102 റൺസ് ദൂരം...
text_fieldsമുല്ലൻപുർ (പഞ്ചാബ്): ഐ.പി.എൽ ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ തകർപ്പൻ ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്സ് ബാറ്റർമാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.
ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് പഞ്ചാബ് ബാറ്റർമാരെ തരിപ്പണമാക്കിയത്. 17 പന്തിൽ 26 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. പ്രിയാൻഷ് ആര്യ (അഞ്ചു പന്തിൽ ഏഴ്), പ്രഭ്സിംറാൻ സിങ് (10 പന്തിൽ 18), ജോഷ് ഇൻഗ്ലിസ് (ഏഴു പന്തിൽ നാല്), നായകൻ ശ്രേയസ് അയ്യർ (മൂന്നു പന്തിൽ രണ്ട്), നെഹാൽ വധേര (10 പന്തിൽ എട്ട്), ശശാങ്ക് സിങ് (അഞ്ചു പന്തിൽ മൂന്ന്), ഇംപാക്ട് പ്ലെയർ മുഷീർ ഖാൻ (പൂജ്യം), അസ്മത്തുല്ല ഒമർസായി (12 പന്തിൽ 18), ഹർപ്രീത് ബ്രാർ (11 പന്തിൽ നാല്) എന്നിവരാണ് പുറത്തായ താരങ്ങൾ.
മൂന്നു ഓവറിൽ 17 റൺസ് വഴങ്ങിയാണ് സുയാഷ് മൂന്നു വിക്കറ്റെടുത്തത്. ടീമിലേക്ക് തിരിച്ചെത്തിയ ഓസീസ് പേസർ ഹേസൽവുഡ് 3.1 ഓവറിൽ 21 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയത്. ആർ.സി.ബിക്കായി യാഷ് ദയാൽ രണ്ടും ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെപേർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ പ്രിയാൻഷ് ആര്യയെ മടക്കി ദയാലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ക്രുണാൽ പാണ്ഡ്യ ക്യാച്ചെടുത്താണ് താരം പുറത്തായത്. ടീം സ്കോർ 27ൽ നിൽക്കെ പ്രഭ്സിംറാനും മടങ്ങി. തുടർച്ചയായി ബൗണ്ടറികൾ കടത്തിയ താരത്തെ ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. അടുത്തടുത്ത ഓവറുകളിൽ ശ്രേയസിനെയും ജോഷ് ഇൻഗ്ലിസിനെയും ഹേസൽവുഡ് പുറത്താക്കിയതോടെ പഞ്ചാബിന്‍റെ മുൻനിര തകർന്നു, സ്കോർ നാലിന് 38. ഒരറ്റത്ത് സ്റ്റോയിനിസ് പിടിച്ചുനിന്നെങ്കിൽ മറുതലക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
നേരത്തെ, ടോസ് നേടിയ ബംഗളൂരു പഞ്ചാബിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആർ.സി.ബി നായകനായി രജത് പാട്ടീദാർ തിരിച്ചെത്തി. ഒരു മാറ്റവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ബംഗളൂരുവിൽ നുവാൻ തുഷാരക്ക് പകരം ജോസ് ഹേസൽവുഡും പഞ്ചാബിൽ മാർകോ ജാൻസെനു പകരം അസ്മത്തുല്ല ഒമർസായിയും കളിക്കും. ഒന്നാം ക്വാളിഫയർ ജയിക്കുന്നവർക്ക് ജൂൺ മൂന്നിലെ ഫൈനലിന് നേരിട്ട് ടിക്കറ്റെടുക്കാം. തോൽക്കുന്നവർക്ക് ഒരവസരംകൂടിയുണ്ട്.
ഞായറാഴ്ചത്തെ രണ്ടാം ക്വാളിഫയർ ജയിച്ചാൽ മതി ഫൈനൽ ബെർത്തിന്. മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും വെള്ളിയാഴ്ച ഇതേ വേദിയിൽ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്റർ വിജയികളും ഒന്നാം ക്വാളിഫയർ പരാജിതരും തമ്മിലാണ് രണ്ടാം ക്വാളിഫയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

