പഞ്ചാബിന് രക്ഷകനായി പ്രിയാൻഷ് ആര്യ (42 പന്തിൽ 103); ചെന്നൈക്ക് ജയിക്കാൻ 220 റൺസ്
text_fieldsലുധിയാന: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 220 റൺസ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യയാണ് (42 പന്തിൽ 103) പഞ്ചാബിനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ആദ്യ ആറ് ബാറ്റർമാരിൽ പ്രിയാൻഷ് ഒഴികെയുള്ള അഞ്ച് പേരും രണ്ടക്കം കാണാനാകാതെ പുറത്തായി. ഏഴാമനായെത്തിയ ശശാങ്ക് സിങ്ങിന്‍റെ അർധ ശതകവും പഞ്ചാബ് ഇന്നിങ്സിന് കരുത്തായി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ആതിഥേയർ നേടിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിനായി, ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സറടിച്ച് നയം വ്യക്തമാക്കിയാണ് പ്രിയാൻഷ് തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ പ്രഭ്സിമ്രാൻ സിങ് സംപൂജ്യനായി മടങ്ങിയത് പഞ്ചാബ് ആരാധകർക്ക് നിരാശയായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (ഒമ്പത്), മാർകസ് സ്റ്റോയിനിസ് (നാല്), നേഹൽ വധേര (ഒമ്പത്), ഗ്ലെൻ മാക്സ്വെൽ (ഒന്ന്) എന്നിവരെല്ലാം പാടെ നിരാശപ്പെടുത്തി. ഇതോടെ പഞ്ചാബ് എട്ടോവറിൽ അഞ്ചിന് 83 എന്ന നിലയിലായി.
ഒരുഭാഗത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ച പ്രിയാൻഷിന് കൂട്ടായി ശശാങ്ക് സിങ് എത്തിയതോടെ കളിയുടെ ഗതി മാറി. ഇരുവരും ചേർന്ന് പതിയെ മത്സരത്തിന്‍റെ നിയന്ത്രണമേറ്റെടുത്തു. ഇടക്ക് മൂന്നുതവണ ഫീൽഡർമാർ കൈവിട്ട പ്രിയാൻഷ് 39 പന്തിൽ സെഞ്ച്വറി തികച്ചു. എന്നാൽ അധികം വൈകാതെ നൂർ അഹ്മദിന് വിക്കറ്റ് സമ്മാനിച്ച് താരം കൂടാരം കയറി. ഏഴ് ഫോറും ഒമ്പത് സിക്സും ഉൾപ്പെടെയാണ് പ്രിയാൻഷ് 103 റൺസ് അടിച്ചെടുത്തത്.
അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും മാർകോ യാൻസനും വമ്പനടികൾ പുറത്തെടുത്തതോടെ സ്കോർ 200 കടന്നു. ശശാങ്ക് 52ഉം യാൻസൻ 34 റൺസുമായി പുറത്താകാതെനിന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. ചെന്നൈക്കായി ഖലീൽ അഹ്മദ്, ആർ. അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.