ഐ.സി.സി-ബി.സി.ബി തർക്കത്തിൽ പുതിയ ട്വിസ്റ്റ്, ബംഗ്ലാദേശിന്‍റെ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ തയാറാണെന്ന് പാകിസ്താൻ
text_fieldsദുബൈ: ട്വന്‍റി20 ലോകകപ്പിന്‍റെ വേദി മാറ്റവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സുരക്ഷ ചൂണ്ടിക്കാട്ടി വേദി മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തെ പിന്തുണച്ച പി.സി.ബി, അവരുടെ മത്സരങ്ങൾക്ക് പാകിസ്താൻ വേദിയൊരുക്കാമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) അറിയിച്ചതായാണ് വിവരം.
ഇന്ത്യയിലെ വേദി മാറ്റാനാകില്ലെന്നും ബുധനാഴ്ച അന്തിമതീരുമാനം അറിയിക്കാനും ഐ.സി.സി ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ, ബംഗ്ലാദേശിന്‍റെ നാലു ഗ്രൂപ്പ് മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. ആദ്യത്തെ മൂന്നു മത്സരങ്ങൾ കൊൽക്കത്തയിലും നാലാമത്തെ മത്സരം മുംബൈയിലും. ഇന്ത്യക്കൊപ്പം ലോകകപ്പിന് സംയുക്ത വേദിയൊരുക്കുന്ന ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ്.
ബംഗ്ലാദേശ് തീരുമാനം മാറ്റിയില്ലെങ്കിൽ മറ്റൊരു ടീമിനെ പങ്കെടുപ്പിക്കാനാണ് ഐ.സി.സി നീക്കം. അങ്ങനെയെങ്കിൽ സ്കോട്ട്ലൻഡാകും കളിക്കുക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ഐ.സി.സിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പി.സി.ബി വ്യക്തമാക്കി. ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അവരുടെ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ പാകിസ്താൻ തയാറാണെന്നും പി.സി.ബി അറിയിച്ചതായാണ് റിപ്പോർട്ട്.
വിഷയത്തിൽ ഐ.സി.സിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പലതവണ ചർച്ച നടത്തിയിട്ടും ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. മുൻനിശ്ചയിച്ച പ്രകാരം ടൂർണമെന്‍റ് നടക്കുമെന്ന് ഐ.സി.സി ആവർത്തിക്കുമ്പോൾ, ടൂർണമെന്‍റിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിൽ തന്നെയാണ് ബി.സി.ബി. നേരത്തെ, പി.സി.ബിയുടെ പിന്തുണ ബംഗ്ലാദേശ് ക്രിക്കറ്റ് തേടിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്നുവരെ റിപ്പോർട്ടുകൾ പുറത്തുവന്നു.
പിന്നീട് പി.സി.ബി തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തി. നിലവിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നും പി.സി.ബി വ്യക്തമാക്കി. നേരത്തെയുള്ള ധാരണപ്രകാരം പാകിസ്താന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനായി പാകിസ്താനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താനും നിലപാട് സ്വീകരിച്ചത്.
നിലവിലെ റാങ്കിങ് പ്രകാരം സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കാനാണ് സാധ്യത. ഗ്രൂപ് സിയിലാണ് ബംഗ്ലാദേശുള്ളത്. ടീമിന്റെ മത്സരങ്ങൾ നടക്കേണ്ടത് കൊൽക്കത്തയിലും മുംബൈയിലുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

