രഞ്ജിയിൽ കേരളം പൊരുതുന്നു; ഒന്നാം ഇന്നിങ്സിൽ ചണ്ഡിഗഢിന് കൂറ്റൻ ലീഡ്, ആസാദിനും വോറക്കും സെഞ്ച്വറി
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് കൂറ്റൻ ലീഡ്. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 416 റൺസെടുത്ത് പുറത്തായി. ആദ്യം ദിനം തന്നെ കേരളത്തെ 139 റൺസിന് പുറത്താക്കിയ ചണ്ഡിഗഢിന് ഒന്നാം ഇന്നിങ്സിൽ 277 റൺസിന്‍റെ ലീഡുണ്ട്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിലേ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ആറു ഓവറിൽ രണ്ടു വിക്കറ്റിന് 21 റൺസെന്ന നിലയിലാണ് ആതിഥേയർ. 256 റൺസ് പിന്നിലാണ്. ഓപ്പണർ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും സെഞ്ച്വറികളാണ് ചണ്ഡിഗഢ് സ്കോർ 400 കടത്തിയത്. 123 പന്തിൽ ഒരു സിക്സും 15 ഫോറുമടക്കം 102 റൺസെടുത്താണ് ആസാദ് പുറത്തായത്. വോറ 206 പന്തിൽ 133 റൺസെടുത്തു. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അർജിത് പന്നു 98 പന്തിൽ 52 റൺസെടുത്തു. കേരളത്തിനായി ഏദൻ ആപ്പിൾ ടോം നാലു വിക്കറ്റ് വീഴ്ത്തി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ചണ്ഡിഗഢിന്, സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ ആസാദിനെ നഷ്ടമായി. ഏദൻ ആപ്പിൾ ടോമിന്‍റെ പന്തിൽ കുറ്റി തെറിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ശിവം ഭാംബ്രിയെ കൂട്ടുപിടിച്ച് വോറ ടീം സ്കോർ 250 കടത്തി. അധികം വൈകാതെ 65 പന്തിൽ 41 റൺസെടുത്ത ഭാംബ്രിയെ വിഷ്ണു വിനോദ് മടക്കി. തൊട്ടു പിന്നാലെ വോറയെയും മടക്കി വിഷ്ണുവിന്‍റെ ഇരട്ടപ്രഹരം. മധ്യനിരയിൽ അർജിത് പന്നുവിന്‍റെയും വിഷ്ണു കശ്യപിന്‍റെയും (63 പന്തിൽ 31) ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. തരൻപ്രീത് സിങ് (55 പന്തിൽ 25), നിഷുങ്ക് ബിർള (22 പന്തിൽ ആറ്), ജഗ്ദീത് സിങ് (28 പന്തിൽ 15), കാർതിക് സന്ദിൽ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
രോഹിത് ധന്ദ 14 പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ആപ്പിൾ ടോം 15 ഓവറിൽ 61 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. വിഷ്ണു വിനോദ് ഏഴ് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായ അഭിഷേക് ജെ. നായരുടെയും (നാലു പന്തിൽ നാല്), രോഹൻ കുന്നുമ്മലിന്‍റെയും (13 പന്തിൽ 11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സചിൻ ബേബിയും (18 പന്തിൽ നാല്) മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ സചിൻ ബേബിയും (110 പന്തിൽ 41) ബാബാ അപരാജിതും (107 പന്തിൽ 49) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിന് രണ്ടാം ഓവറിൽതന്നെ ഓപണർ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. വൈകാതെ 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി. തുടർന്ന് സച്ചിൻ ബേബി- ബാബ അപരാജിത് സഖ്യം പ്രതീക്ഷ നൽകി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ച് വൈകാതെ സച്ചിനും (41) വിഷ്ണു വിനോദും (0) പുറത്തായി. രോഹിത് ധന്ദയുടെ പന്തിൽ ഇരുവരും എൽ.ബി.ഡബ്ല്യു ആവുകയായിരുന്നു. അർധ സെഞ്ച്വറിക്ക് തൊട്ടരികെ അപരാജിതും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾകൂടി നഷ്ടമായതോടെ കേരളത്തിന്റെ തകർച്ച പൂർണം.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ (1), ശ്രീഹരി എസ്. നായർ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളിൽ മടങ്ങിയത്. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിർള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റ് നേടി. ചണ്ഡിഗഢിന് 11 റൺസെടുത്ത ഓപണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽതന്നെ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

