പ്രൊട്ടീസ് പവർ! ഐ.പി.എൽ പർപ്പിൾ ക്യാപ് അണിഞ്ഞ് കാഗിസോ റബാഡ
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ 2026 സീസണിന് സമാപനമാകുമ്പോൾ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി പർപ്പിൾ ക്യാപ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നഷ്ടമായെങ്കിലും, ടൂർണമെന്റിലുടനീളം ബാറ്റർമാരെ വിറപ്പിച്ച റബാഡയുടെ തീപ്പൊരി പ്രകടനമാണ് പർപ്പിൾ ക്യാപ് പോരാട്ടത്തിൽ താരത്തെ അനിഷേധ്യനാക്കിയത്. 17 മത്സരങ്ങളിൽ നിന്ന് 9.68 ഇക്കോണമിയിൽ 29 വിക്കറ്റുകളാണ് ഗുജറാത്തിനായി ഈ സീസണിൽ താരം എറിഞ്ഞിട്ടത്.
ഒരു ഐ.പി.എൽ സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളർക്ക് നൽകുന്ന ഈ പരമോന്നത ബഹുമതി റബാഡയുടെ കരിയറിൽ ഇത് രണ്ടാം തവണയാണ് തേടിയെത്തുന്നത്. നേരത്തെ 2020ൽ ഡൽഹി ക്യാപിറ്റൽസിനായി 30 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ രണ്ട് തവണ പർപ്പിൾ ക്യാപ് നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന ചരിത്രനേട്ടവും റബാഡ തന്റെ പേരിലാക്കി. വിൻഡീസ് ഇതിഹാസം ഡെയ്ൻ ബ്രാവോ, ഇന്ത്യയുടെ ഭുവനേശ്വർ കുമാർ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചവർ. ഐ.പി.എൽ ചരിത്രത്തിൽ ഇതുവരെ 17 സീസണുകളിലായി 13 താരങ്ങൾക്കാണ് ഈ നേട്ടത്തിൽ എത്താനായിട്ടുള്ളത് (2008ലെ പ്രഥമ സീസണിൽ രാജസ്ഥാന് വേണ്ടി 22 വിക്കറ്റ് നേടിയ പാകിസ്താൻ താരം സൊഹൈൽ തൻവീറായിരുന്നു പർപ്പിൾ ക്യാപ്പിന്റെ ആദ്യ അവകാശി).
ഫൈനൽ മത്സരം വരെ റബാഡയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത് ആർ.സി.ബി പേസർ ഭുവനേശ്വർ കുമാറായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളുമായി ഭുവനേശ്വർ തൊട്ടുപിന്നിലെത്തി. ആർ.സി.ബിയുടെ കിരീട പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ച ഭുവനേശ്വറാണ് ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് (7.95) നിലനിർത്തിയത്. 23 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ സീസണിലെ മികച്ച പ്രകടനം.
16 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ വീഴ്ത്തിയ രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചറാണ് മൂന്നാം സ്ഥാനത്ത്. 17 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ നേടിയ ഗുജറാത്തിന്റെ അഫ്ഗാൻ മാന്ത്രികൻ റാഷിദ് ഖാൻ നാലാമതെത്തി. ഈ സീസണിൽ വിക്കറ്റ് വേട്ടക്കാരുടെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക സ്പിന്നർ കൂടിയാണ് റാഷിദ്. അത്രയും തന്നെ വിക്കറ്റുകൾ (21) നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരം അൻഷുൽ കംബോജാണ് അഞ്ചാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

