ഐ.പി.എൽ താരം ബലാത്സംഗത്തിനിരയാക്കിയതായി 17കാരിയുടെ പരാതി; പൊലീസ് കേസെടുത്തു
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർലീഗിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന സന്ദീപ് ലമിച്ചാനെക്കെതിരെ ബലാത്സംഗ പരാതിയുമായി 17കാരി. നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ സന്ദീപിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് കേസെടുത്തു.
നിലവിൽ വെസ്റ്റിൻഡീസിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയാണ് ലെഗ് സ്പിന്നറായ സന്ദീപ്. തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായാണ് കാഠ്മണ്ഡു സ്വദേശിനിയായ 17കാരി താരത്തിനെതിരെ പരാതി നൽകിയിട്ടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
താരത്തിന്റെ ആരാധികയായിരുന്നു താനെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു. വാട്സാപ്പും സ്നാപ് ചാറ്റും വഴി താരത്തോട് സംസാരിക്കാറുണ്ടായിരുന്നു. തമ്മിൽ കാണണമെന്ന് സന്ദീപ് ആണ് ആദ്യം പെൺകുട്ടിയോട് പറഞ്ഞത്. സെപ്റ്റംബർ 22ന് നേപ്പാൾ ക്രിക്കറ്റ് ടീം കെനിയൻ പര്യടനത്തിന് പുറപ്പെടുന്നതിന്റെ തലേന്ന് ഭക്താപൂരിലേക്ക് യാത്ര പോവാമെന്ന് താരം പറയുകയായിരുന്നു. പെൺകുട്ടി സമ്മതിക്കുകയും ചെയ്തു.
പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റൽ രാത്രി എട്ടുമണിക്ക് അടക്കുമെന്നതിനാൽ, തിരിച്ചുവരാൻ വൈകിയതോടെ കാഠ്മണ്ഡുവിലെ പിംഗളസ്ഥാനിൽ ഹോട്ടൽമുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെവെച്ച് ലഹരി വസ്തുക്കൾ നൽകി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
സന്ദീപ് ലമിച്ചാനെ 2018, 2019 സീസണുകളിലായി ഒമ്പത് ഐ.പി.എൽ മത്സരങ്ങളിൽനിന്ന് 13 വിക്കറ്റ് നേടിയിട്ടുണ്ട്. വിവിധ ലീഗുകളിലായി 136 ട്വന്റി20 മത്സരങ്ങളിൽ 17.76 ശരാശരിയിൽ മൊത്തം 136 വിക്കറ്റുകളാണ് സമ്പാദ്യം. നേപ്പാളിനുവേണ്ടി 44 മത്സരങ്ങളിൽ 85 വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.