ഐ.പി.എൽ: സിക്സറുകളുടെ എണ്ണം കൂടാൻ കാരണം ഇതാ! ബാറ്റിങ്ങിലെ ‘ശാസ്ത്രവും മനഃശാസ്ത്രവും’
text_fieldsമുംബൈ: ഐ.പി.എല്ലിൽ ഇന്ന് ഓരോ ഓവറിലും പത്തിന് മുകളിൽ റൺസ് എന്നത് സ്ഥിരം ശൈലിയായി മാറുമ്പോൾ, ക്രിക്കറ്റിൽ നാം കണ്ടു പരിചയിച്ച രീതികൾ തന്നെ മാറുകയാണ്. പ്രതിരോധം അടിസ്ഥാനമാക്കിയിരുന്ന പഴയ ബാറ്റിങ് രീതികളിൽ നിന്ന് മാറി കൈകളുടെ വേഗത, മികച്ച കാഴ്ചാ ഏകോപനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിശീലന രീതികളാണ് പുതിയ മാറ്റത്തിന് പിന്നിൽ. ഓരോ പന്തിനെയും ഒരു സിക്സറാക്കി മാറ്റാനുള്ള മാനസിക പരിശീലനമാണ് ഇന്ന് പരിശീലകർ നൽകുന്നത്.
ഇതിനോടൊപ്പം ക്രിക്കറ്റ് ബാറ്റുകളുടെ നിർമാണത്തിൽ വന്ന ശാസ്ത്രീയമായ വിപ്ലവവും ബാറ്റിങ്ങിനെ കൂടുതൽ കരുത്തുള്ളതാക്കി. മരത്തിന്റെ പുറകിലെ ഭാഗം കുറച്ചുകൊണ്ട് 'സ്വീറ്റ് സ്പോട്ട്' അഥവാ പ്രഹരശേഷിയുള്ള ഭാഗം വർധിപ്പിച്ച 'സ്കൂപ്പ്' ബാറ്റുകളും, കമ്പ്യൂട്ടർ നിയന്ത്രിത (സി.എൻ.സി) നിർമാണ രീതികളുമാണ് ഇന്ന് നിലവിലുള്ളത്. പഴയകാലത്തെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും എന്നാൽ, കൂടുതൽ പ്രഹരശേഷിയുള്ളതുമായ ബാറ്റുകൾ ഇന്ന് ബാറ്റിങ് കൂടുതൽ ആയാസ രഹിതമാക്കി മാറ്റി.
‘അസാധ്യമായി ഒന്നുമില്ല’ എന്ന പുതിയ ചിന്താഗതി താരങ്ങളുടെ മാനസിക തടസ്സങ്ങളെ ഇല്ലാതാക്കി. അത്‌ലറ്റിക്സ് രംഗത്ത് റോജർ ബാനിസ്റ്റർ നാല് മിനിറ്റിനുള്ളിൽ ഒരു മൈൽ ഓടിത്തീർത്ത് അസാധ്യമായതിനെ സാധ്യമാക്കിയതുപോലെ, ട്വന്റി20 ക്രിക്കറ്റിലെ സ്കോറിങ് പരിധികളെല്ലാം ഇന്ന് തകർക്കപ്പെട്ടിരിക്കുന്നു. 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയെപ്പോലുള്ള കൗമാര താരങ്ങൾ ലോകപ്രശസ്ത ബൗളർമാരെ ഒരു ഭയവുമില്ലാതെ നേരിടുന്നത് ഇതിന്റെ തെളിവാണ്. 37 പന്തിൽ 103 റൺസ് നേടിയ വൈഭവിനെപ്പോലുള്ള താരങ്ങൾ ടി20യിൽ ഇരട്ട സെഞ്ച്വറി പോലും അസാധ്യമല്ലെന്ന് തെളിയിക്കുന്നു. ഭയമില്ലാത്ത ഈ പുതിയ തലമുറയും ബാറ്റുകളിലെ ശാസ്ത്രീയമായ മികവും ചേരുമ്പോൾ ഐ.പി.എൽ പുതിയ ബാറ്റിങ് യുഗത്തിലേക്കാണ് ചുവടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

