ഐ.പി.എൽ വ്യാജ ടിക്കറ്റ് വിൽപന തകൃതി; ജാഗ്രതാ നിർദേശം
text_fieldsബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളുടെ വ്യാജ വൻ ടിക്കറ്റ് വിൽപന സംഘങ്ങൾ വിലസുന്നു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ്. സമൂഹ മാധ്യമങ്ങൾ വഴി വ്യാജ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ആരാധകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പുകാർ തട്ടിയെടുക്കുന്നതായി പരാതികൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പൊലീസ് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ( ആർസിബി) - ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) മത്സരത്തിനുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്ത് സുനിത എന്ന യുവതിയിൽ നിന്ന് 52,500 രൂപ സംഘം തട്ടിയെടുത്തതായി പൊലീസിന് പരാതി ലഭിച്ചു. യുവതിയുടെ പേര് രേഖപ്പെടുത്തിയ വ്യാജ ക്യുആർ കോഡ് ടിക്കറ്റുകൾ അയച്ചു നൽകിയാണ് ഇവർ വിശ്വാസം നേടിയത്. മറ്റൊരു സംഭവത്തിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീനിയർ സൂപ്പർവൈസർ ചമഞ്ഞ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് 1.46 ലക്ഷം രൂപയാണ് കവർന്നത്.
വിഐപി പരിഗണന, ഭക്ഷണ കൂപ്പണുകൾ എന്നിവ വാഗ്ദാനം ചെയ്ത് സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്ന പേരിലാണ് പലതവണയായി പണം വാങ്ങിയത്. പണം കൈമാറിക്കഴിഞ്ഞതോടെ പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി.വ്യാജ വെബ്‌സൈറ്റുകളും കെണിയും ഔദ്യോഗിക വെബ്‌സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ പോർട്ടലുകൾ നിർമിച്ചാണ് സൈബർ ക്രിമിനലുകൾ വിഹരിക്കുന്നത്. ആർ.സി.ബിയുടെ ഔദ്യോഗിക ബുക്കിംഗ് പേജിന് സമാനമായ വെബ്‌സൈറ്റ് വഴി സീറ്റുകൾ തെരഞ്ഞെടുക്കാനും പണമടക്കാനും സൗകര്യമൊരുക്കിയാണ് തട്ടിപ്പ്. പണമടച്ചു കഴിഞ്ഞാൽ വെബ്‌സൈറ്റ് അപ്രത്യക്ഷമാകും. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പുകാർ പ്രധാനമായി ഇരകളെ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

