രാജസ്ഥാനോടും രക്ഷയില്ല! പന്തടക്കം നാലുപേർ പൂജ്യത്തിന് പുറത്ത്; ലഖ്നോവിന് 40 റൺസ് തോൽവി
text_fieldsലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 40 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സീസണിൽ ലഖ്നോവിന്‍റെ തുടർച്ചയായ നാലാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റിന് 159 റൺസ് നേടി. പുറത്താവാതെ 29 പന്തിൽ 43 റൺസ് ചേർത്ത് രവീന്ദ്ര ജദേജ ടോപ് സ്കോററായി. നാല് ഒരു മെയ്ഡനടക്കം 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പേസർ മുഹ്സിൻ ഖാന്റേതാണ് ശ്രദ്ധേയ ബൗളിങ് പ്രകടനം. മുഹമ്മദ് ഷമിയും പ്രിൻസ് യാദവും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി മിന്നി. മറുപടി ബാറ്റിങ്ങിനിറങ്ങിയയ ലഖ്നോ തുടക്കം മുതൽ ഇടറി. 18 ഓവറിൽ 119 റൺസിന് ലഖ്നോ പുറത്തായി. ഓപണർ ആയുഷ് ബദോനി, ക്യാപ്റ്റൻ ഋഷഭ് പന്ത്, വെടിക്കെട്ട് വീരൻ എയ്ഡൻ മാർക്രം എന്നിവർ പൂജ്യത്തിന് പുറത്തായി.
55 റൺസുമായി മിച്ചൽ മാർഷും 22 റൺസെടുത്ത നിക്കളസ് പുരാനും മാത്രമാണ് ലഖ്നോ നിരയിൽ തിളങ്ങിയത്. റോയൽസിന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നായകൻ ഋഷഭ് പന്തിനു പുറമെ, ആയുഷ് ബദോനി, എയ്ഡൻ മാർക്രം, മുഹ്സിൻ ഖാൻ എന്നിവരും റണ്ണൊന്നും എടുക്കാതെ പുറത്തായി. ലഖ്നോ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. നേരത്തേ, തുടക്കം കണ്ടപ്പോൾ റോയൽസ് ഓപണർമാർ കത്തിക്കയറുമെന്ന് തോന്നിച്ചെങ്കിലും താമസിയാതെ കാര്യങ്ങൾ കൈവിട്ടു. രണ്ടാം ഓവറിൽ പ്രിൻസിനെതിരെ തുടരെ ബൗണ്ടറികൾ നേടിയാണ് വൈഭവ് സൂര്യവംശി ക്ഷീണം തീർത്തത്. മൂന്നാം ഓവറുമായി ഷമിയെത്തിയപ്പോൾ രണ്ടു മുതൽ നാലുവരെ പന്തുകളിൽ ഹാട്രിക് ഫോറടിച്ച് വരവേറ്റ യശസ്വി ജയ്സ്വാളിന് പക്ഷേ പാളി. ബൗൺസ് ചെയ്ത അഞ്ചാം പന്തിൽ ബാറ്റ് വെച്ച ജയ്സ്വാളിനെ (12 പന്തിൽ 22) ഉയരെച്ചാടി കൈപ്പിടിയിലൊതുക്കി വിക്കറ്റ് കീപ്പറും നായകനുമായ ഋഷഭ് പന്ത്. തൊട്ടടുത്ത പന്തിൽ ധ്രുവ് ജുറെൽ (0) ഗോൾഡൻ ഡക്കായി ഋഷഭിന്റെ ഗ്ലൗസിൽ. മൂന്ന് ഓവറിൽ സ്കോർ രണ്ട് വിക്കറ്റിന് 32 റൺസ്.
പിന്നെ മുഹ്സിന്റെ ഊഴം. തന്റെ ആദ്യത്തെയും കളിയിലെ നാലാമത്തെയും ഓവറിൽ വൈഭവിനെക്കൊണ്ട് ഒരു റൺ പോലും എടുപ്പിക്കാതെ തളച്ചിട്ടു മുഹ്സിൻ. ആറാം പന്തിൽ കൗമാരക്കാരന്റെ കൂറ്റനടി ശ്രമം പാളി. ദിഗ്വേഷ് റാത്തി മനോഹര ക്യാച്ചിലൂടെ വൈഭവിനെ (11 പന്തിൽ എട്ട്) കൂടാരം കയറ്റി. മെയ്ഡൻ ഓവറിൽ വിക്കറ്റ്. ക്യാപ്റ്റൻ റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറും രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. 19 പന്തിൽ 20 റൺസെടുത്ത പരാഗിനെ ഒമ്പതാം ഓവറിൽ പ്രിൻസ് മടക്കി. നിക്കോളാസ് പുരാനായിരുന്നു ക്യാച്ച്.
മുഹ്സിന്റെ രണ്ടാം വരവിൽ ഹെറ്റ്മെയറും (18 പന്തിൽ 22) വീണു. പ്രിൻസിന്റെ കൈകളിലൊതുങ്ങി കരീബിയൻ ബാറ്റർ. 75ൽ അഞ്ചാം വിക്കറ്റ് വീണതോടെ രാജസ്ഥാൻ തീർത്തും പ്രതിസന്ധിയിലായി. ഡൊനോവൻ ഫെരേരയുടെ (19 പന്തിൽ 20) പോരാട്ടത്തിന് 16ാം ഓവറിൽ പ്രിൻസ് വിരാമമിട്ടു. മുഹ്സിന് ക്യാച്ച് നൽകി തിരിച്ചുനടന്നു. അന്തിമ ഓവറുകളിൽ ശുഭം ദുബെക്കൊപ്പം (11 പന്തിൽ 19 നോട്ടൗട്ട്) സ്കോർ ചലിപ്പിച്ചാണ് ജദേജ രാജസ്ഥാനെ 159ലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

