ചെന്നൈയെ നിലംപരിശാക്കി ധവാൻ 'ഷോ'; ക്യാപ്റ്റൻസിയിൽ ജയത്തോടെ അരങ്ങേറി പന്ത്
text_fieldsധവാനും ഷായും ബാറ്റിങ്ങിനിടെ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് ഉജ്വല വിജയം. എം.എസ്. ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെ ഏഴു വിക്കറ്റിന് തകർത്ത് ഋഷഭ് പന്ത് ക്യാപ്റ്റൻസിയിൽ വിജയേത്താടെ അരങ്ങേറ്റം കുറിച്ചു.
ആദ്യം ബാറ്റുചെയ്ത ചെന്നൈ ഏഴുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. സുരേഷ് റെയ്ന (36 പന്തിൽ 54), മുഈൻ അലി (24 പന്തിൽ 36), സാം കറൻ(15 പന്തിൽ 34), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജദേജ (26) എന്നിവരാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപണർമാരായ ശിഖർ ധവാന്‍റെയും (53 പന്തിൽ 85) പൃഥ്വി ഷായുടെയും (38 പന്തിൽ 72) വെടിക്കെട്ട് അർധശതകങ്ങളുടെ ബലത്തിൽ അനായാസം ലക്ഷ്യം എത്തിപ്പിടിച്ചു. സ്കോർ: ചെന്നൈ 188/7 (20 ഓവർ) ഡൽഹി 190/3 (18.4 ഒാവർ)
വീണ്ടും റെയ്ന
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവെച്ചായിരുന്നു ചെന്നൈ ബാറ്റിങ് തുടങ്ങിയത്. റൺസെടുക്കും മുേമ്പ ഫാഫ് ഡുെപ്ലസിസും അഞ്ചു റൺസുമായി ഋഥുരാജ് ഗെയ്ക്വാദും വേഗം മടങ്ങി. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തുമെന്ന് കരുതിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി നേരിട്ട രണ്ടാം പന്തിൽ തന്നെ കുറ്റിതെറിച്ച് മടങ്ങി.
കഴിഞ്ഞ സീസണിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന റെയ്നയുടെ ഗംഭീര തിരിച്ചുവരവിനാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. നാലു സിക്സറുകളും മൂന്ന് ബൗണ്ടറികളും റെയ്നയുെട ബാറ്റിൽ നിന്നും പെയ്തിറങ്ങി. ഡൽഹിക്കായി ക്രിസ് വോക്സും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ 47 റൺസ് വഴങ്ങിയ രവിചന്ദ്രൻ അശ്വിനാണ് ഡൽഹി നിരയിൽ ഏറ്റവും തല്ല് വാങ്ങിയത്.
അനായാസം ഡൽഹി
ചെന്നൈ മുന്നോട്ട് വെച്ച ഭേദപ്പെട്ട സ്കോർ പിടിച്ചെടുക്കാൻ ഉറച്ച് തന്നെയാണ് ഡൽഹി ഓപണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ഇറങ്ങിയത്. തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇരുവരും ചേർന്ന് ആദ്യ നാല് ഓവറിൽ തന്നെ സ്കോർബോർഡിൽ 41 റൺസ് ചേർത്തു. ആഭ്യന്തര സീസണിൽ മിന്നും പ്രകടനവുമായി കളംനിറഞ്ഞ ഷാ തന്‍റെ ഫോം ഐ.പി.എല്ലിലേക്കും നീട്ടുകയായിരുന്നു.
പവർപ്ലേയിൽ ധവാൻ-ഷാ സഖ്യം 65 റൺസാണ് ചേർത്തത്. ഇതിനിടെ ഷായെ റുതുരാജ് ഗെയ്ക്വാദ് നിലത്തിട്ടു. ഷായാണ് ആദ്യം അർധശതകം തികച്ചത്. 27 പന്തിൽ നിന്നാണ് ഷാ ഫിഫ്റ്റിയിലെത്തിയത്. 10.1 ഓവറിൽ ഡൽഹി 100ലെത്തി. ഇതിനിടെ 35 പന്തിൽ നിന്ന് ധവാനും ഫിഫ്റ്റി സ്വന്തമാക്കി. 14ാം ഓവറിന്‍റെ മൂന്നാം പന്തിൽ ഷായെ മുഈൻ അലിയുടെ കൈകളിലെത്തിച്ച് ഡ്വൈൻ ബ്രാവോയാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ച ശേഷമാണ ധവാൻ മടങ്ങിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ ശർദുൽ ഠാക്കുർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. എട്ട് പന്തുകൾ ബാക്കി നിൽക്കേ ഡൽഹി വിജയത്തിലെത്തി. ഋഷഭ് പന്തും (15) ഷിംറോൻ ഹെറ്റ്മെയറും (0) പുറത്താകാതെ നിന്നു. മാർകസ് സ്റ്റോയ്നിസ് 14 റൺസെടുത്ത് പുറത്തായി.