അക്സറിന്റെയും സൂര്യകുമാറിന്റെയും വെടിക്കെട്ട് പാഴായി; ലങ്കയോട് 16 റൺസിന് തോറ്റ് ഇന്ത്യ
text_fieldsപുണെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യക്ക് 16 റൺസിന്‍റെ തോൽവി. ലങ്ക കുറിച്ച 207 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പമെത്തി. ആദ്യ മത്സരം ഇന്ത്യ രണ്ട് റൺസിന് ജയിച്ചിരുന്നു. മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരുഘട്ടത്തിൽ വമ്പനടികളുമായി സൂര്യകുമാർ യാദവും അക്സർ പട്ടേലും ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു. നായകൻ ദാസുൻ ഷനകയുടെയും കുശാൽ മെൻഡിസിന്‍റെയും അർധ സെഞ്ച്വറി പ്രകടനാമാ ലങ്കൻ സ്കോർ 200 കടത്തിയത്. ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തിരുന്നു.
അക്സർ പട്ടേൽ 31 പന്തിൽ ആറു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 65 റൺസെടുത്തു. 36 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 51 റൺസാണ് സൂര്യകുമാർ യാദവിന്‍റെ സമ്പാദ്യം. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നാലെ എത്തിയ ശിവം മാവി, പട്ടേലിനൊപ്പം ചേർന്ന് സ്കോർ അതിവേഗം ഉയർത്തിയെങ്കിലും ജയിക്കാനായില്ല. മാവി 15 പന്തിൽ 26 റൺസെടുത്തു.
ഇന്ത്യ 21 റൺസെടുക്കുന്നതിനിടെ ഒപ്പണർമാരായ ഇഷാൻ കിഷനും (അഞ്ചു പന്തിൽ രണ്ട്) ശുഭ്മാൻ ഗില്ലും (മൂന്നു പന്തിൽ അഞ്ച്) മടങ്ങി. പിന്നാലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ രാഹുൽ ത്രിപാഠി അഞ്ചു പന്തിൽ അഞ്ചു റൺസുമായി പുറത്തായി. നായകൻ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 12 റൺസെടുത്തും ദീപക് ഹൂഡ 12 പന്തിൽ ഒമ്പത് റൺസുമായും പുറത്തായി. ഉമ്രാൻ മാലിക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ലങ്കക്കായി കസുൻ രജിത, ദിൽഷൻ മദുഷൻക, ദസുൻ ഷനക എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗെ എന്നിവർ ഓരോ വിക്കറ്റും വീതവും നേടി. ലങ്കക്കായി ഷനക 22 പന്തിൽ ആറു സിക്സും രണ്ടു ഫോറും അടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്നു. ട്വന്‍റി20യിൽ ഒരു ലങ്കൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയാണിത്. മെൻഡിസ് 31 പന്തിൽ നാലു സിക്സും മൂന്നു ഫോറും അടക്കം 52 റൺസെടുത്തു. ലങ്കക്കായി ഓപ്പണർമാരായ പാതും നിസ്സങ്കയും കുശാൽ മെൻഡിസും മികച്ച തുടക്കം നൽകി.
ഇരുവരും ഒന്നാം വിക്കറ്റിൽ 8.2 ഓവറിൽ 80 റൺസാണ് അടിച്ചെടുത്തത്. യുസ്വേന്ദ്ര ചാഹലിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് മെൻഡിസ് പുറത്തായത്. പിന്നാലെ മൂന്നു പന്തിൽ രണ്ടു റൺസെടുത്ത ഭാനുക രജപക്സയെ ഉമ്രാൻ മാലിക്ക് പുറത്താക്കി. 35 പന്തിൽ 33 റൺസെടുത്ത നിസ്സങ്ക അക്സർ പട്ടേലിന്‍റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. പിന്നാലെ എത്തിയ ധനഞ്ജയ ഡിസിൽവ (ആറു പന്തിൽ മൂന്നു റൺസ്), ചരിത് അസലങ്ക (19 പന്തിൽ 37 റൺസ്), വാനിന്ദു ഹസരംഗ (പൂജ്യം) എന്നിവരും വേഗത്തിൽ മടങ്ങി.
പിന്നാലെ ചാമിക കരുണരത്നെയെ കൂട്ടുപിടിച്ച് ഷനകയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. അവസാന അഞ്ച് ഓവറിൽ ലങ്ക 77 റൺസാണ് അടിച്ചെടുത്തത്. ചാമിക 10 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റ് നേടി. അക്സർ പട്ടേൽ രണ്ടും യുസ്വേന്ദ്ര ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
പരിക്കേറ്റ സഞ്ജു സാംസണ് പകരം രാഹുല്‍ ത്രിപാഠി ആദ്യ ഇലവനിലെത്തി. രാഹുലിന്റെ അരങ്ങേറ്റ മത്സരമാണിത്. ഹര്‍ഷല്‍ പട്ടേലിന് പകരം അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

