മൊഹാലി: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാംദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 112 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെടുത്തിട്ടുണ്ട്. രാവീന്ദ്ര ജദേജയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്.
166 പന്തിൽനിന്ന് 102 റൺസുമായി ജദേജക്കൊപ്പം രണ്ടു റൺസെടുത്ത ജയന്ത് യാദവാണ് ക്രീസിലുള്ളത്. ആറു വിക്കറ്റിന് 357 എന്ന നിലയിൽ രണ്ടാംദിനം കളി ആരംഭിച്ച ഇന്ത്യക്ക്, രവിചന്ദ്ര അശ്വിന്‍റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 82 പന്തിൽ 61 റൺസെടുത്ത അശ്വിനെ സുരങ്ക ലക്മൽ പുറത്താക്കി. ടെസ്റ്റിൽ നായകനായി അരങ്ങേറിയ മത്സരത്തിൽ ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യദിനം വിരാട് കോഹ്‍ലി (45) അർധ സെഞ്ച്വറിക്കരികെ പുറത്തായപ്പോൾ തകർത്തടിച്ച ഋഷഭ് പന്ത് (96) സെഞ്ച്വറിക്കരികെയും വീണിരുന്നു. ഹനുമ വിഹാരി (58), മായങ്ക് അഗർവാൾ (33), ക്യാപ്റ്റൻ രോഹിത് ശർമ (29), ശ്രേയസ് അയ്യർ (27) എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോർ കുറിച്ച് ശ്രീലങ്കയെ പ്രതിരോധത്തിലാക്കാനാകുമെന്ന കണക്കൂകുട്ടലിലാണ് ഇന്ത്യ.
ലങ്കക്കായി ലസിത് എംബുൽഡെനിയ, ലക്മൽ എന്നിവർ രണ്ടു വിക്കറ്റും വിശ്വ ഫെർണാണ്ടോ, കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.