നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റർമാർ; ശ്രീലങ്കക്ക് 163 റൺസ് വിജയലക്ഷ്യം
text_fieldsമുംബൈ: മുംബൈ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 163 റൺസ് വിജയലക്ഷ്യം. ആതിഥേയർ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഓപ്പണർ ഇഷാൻ കിഷൻ 29 പന്തിൽ 37 റൺസും അക്സർ പട്ടേൽ പുറത്താകാതെ 20 പന്തിൽ 31 റൺസും എടുത്തു. മലയാളി താരം സഞ്ജു സാംസൺ അഞ്ച് റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ (അഞ്ച് പന്തിൽ ഏഴ്), സൂര്യകുമാർ യാദവ് (10 പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (27 പന്തിൽ 29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ലങ്കക്കായി ദിൽഷൻ മധുശങ്ക, മഹേഷ് തീക്ഷണ, ധനഞ്ജയ ഡിസിൽവ, ചാമിക കരുണരത്‌നെ, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലും ശിവം മാവിയും ട്വന്റി 20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
അസുഖം കാരണം അര്‍ഷ്ദീപ് സിങ്ങിനെ ടീമിലേക്ക് പരിഗണിച്ചില്ല. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ട്വന്റി20 പരമ്പരയിൽ നീലപ്പട കളിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ട്വന്റി20യിലേക്ക് മികച്ചൊരു യുവനിരയെ വാർത്തെടുക്കുകയെന്ന ലക്ഷ്യംകൂടി പരമ്പരക്കുണ്ട്. 29കാരനായ ഹാർദിക് നയിക്കുന്ന 16 അംഗ സംഘത്തിലെ താരങ്ങളുടെ ശരാശരി പ്രായം 27 ആണ്.
ടീം ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, യുസ്വേന്ദ്ര ചാഹൽ.
ടീം ശ്രീലങ്ക: പാതും നിസ്സാങ്ക, കുസൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സ, ദസുൻ ഷനക (ക്യാപ്റ്റൻ), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക, കസുൻ രജിത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

