തകർത്തടിച്ച് ഇഷാൻ കിഷൻ (40 പന്തിൽ 77); പാകിസ്താനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
text_fieldsകൊളംബോ: ട്വന്റി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനു മുന്നിൽ 176 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാനാണ് (77) ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ അവസാന ഓവറുകളിൽ ശിവം ദുബെയുടെ വമ്പൻ ഷോട്ടുകൾ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. സഞ്ജു സാംസണെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ അഭിഷേക് ശർമ (പൂജ്യം) നിരാശപ്പെടുത്തി. പാകിസ്താനായി സയിം അയൂബ് മൂന്ന് വിക്കറ്റ് നേടി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 175 റൺസ് നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ അഭിഷേക് ശർമയെ നഷ്ടമായത് തിരിച്ചടിയായി. യു.എസ്.എക്കെതിരായ മത്സരത്തിലേതിനു സമാനമായി ഇന്നും സംപൂജ്യനായാണ് താരം മടങ്ങിയത്. നേരിട്ട നാലാമത്തെ പന്തിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ഇഷാൻ കിഷൻ പാക് ബൗളർമാരെ കണക്കിനു ശിക്ഷിച്ചു. 40 പന്തിൽ 10 ഫോറും മൂന്ന് സിക്സുമുൾപ്പെടെ 77 റൺസ് നേടിയ താരത്തെ, ഒമ്പതാം ഓവറിൽ സയിം അയൂബാണ് പുറത്താക്കിയത്. തിലകിനൊപ്പം രണ്ടാം വിക്കറ്റിൽ നിർണായക 87 റൺസിന്റെ പാർട്നർഷിപ് ഒരുക്കിയാണ് കിഷൻ ക്രീസ് വിട്ടത്.
ക്യാപ്റ്റൻ സൂര്യകുമാറിനൊപ്പം ക്ഷമയോടെ കളിച്ച തിലക് വർമ 15-ാം ഓവറിൽ വീണു. ഇത്തവണയും അയൂബ് തന്നെയാണ് വിക്കറ്റ് നേടിയത്. സ്റ്റമ്പിലക്കെത്തിയ പന്ത് പാഡിൽ തട്ടിയതോടെ അമ്പയർ ഔട്ട് വിധിച്ചു. 24 പന്തിൽ 25 റൺസാണ് തിലകിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യ (പൂജ്യം) പുറത്തായതോടെ ഇന്ത്യൻ ക്യാമ്പിൽ സമ്മർദമായി. നേരിട്ട ആദ്യ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച താരത്തെ ബൗണ്ടറി ലൈനിനരികെ ബാബർ അസം പിടികൂടുകയായിരുന്നു. ഇതേ ഓവറിൽ ശിവം ദുബെയുടെ വിക്കറ്റിനായി പാക് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നൽകിയില്ല. പിന്നാലെ അവർ ഡി.ആർ.എസ് എടുത്തെങ്കിലും നോട്ടൗട്ടാണെന്ന് ടി.വി റിപ്ലേയിൽ വ്യക്തമായി.
സൂര്യകുമാറിനെ 19-ാം ഓവറിൽ ‘മിസ്ട്രി സ്പിന്നർ’ ഉസ്മാൻ താരിഖ് മടക്കി. വമ്പൻ ഷോട്ടിന് ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിൽ സയിം അയൂബ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 20-ാം ഓവറിൽ 16 റൺസ് അടിച്ചെടുക്കായെങ്കിലും, അവസാന രണ്ട് പന്തുകളിൽ വിക്കറ്റുകൾ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ശിവം ദുബെ (17 പന്തിൽ 27) റണ്ണൗട്ടായപ്പോൾ അക്സർ പട്ടേൽ (പൂജ്യം) ക്യാച്ച് സമ്മാനിച്ച് മടങ്ങി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിന്ന് ഇറങ്ങിയത്. അസുഖം കാരണം വിശ്രമത്തിലായിരുന്ന ഓപണർ അഭിഷേക് ശർമ തിരിച്ചെത്തിയതോടെ സഞ്ജു സാംസൺ അന്തിമ ഇലവനിൽനിന്ന് പുറത്തായി. കുൽദീപ് യാദവും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. പാകിസ്താൻ ടീം കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ നിലനിർത്തി. ഏഷ്യകപ്പിലേതിനു സമാനമായി നോ ഹാൻഡ്ഷേക് പോളിസിയാണ് ഇന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ സ്വീകരിച്ചത്. ഇന്ന് ജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽനിന്ന് സൂപ്പർ എട്ട് റൗണ്ടിലേക്ക് പ്രവേശിക്കും.
പ്ലേയിങ് ഇലവൻ
- ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, റിങ്കു സിങ്.
- പാകിസ്താൻ: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), സാഹിബ്സാദ ഫർഹാൻ, സായിം അയൂബ്, ബാബർ അഅ്സം, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

