ശിവം ദുബെക്ക് ഫിഫ്റ്റി, നിരാശപ്പെടുത്തി അഭിഷേക്; നെതർലൻഡ്സിനു മുന്നിൽ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
text_fieldsഅർധ സെഞ്ച്വറി നേടിയ ശിവം ദുബെ കാണികളെ അഭിവാദ്യം ചെയ്യുന്നു. സമീപം ഹാർദിക് പാണ്ഡ്യ
അഹ്മദാബ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 194 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറിയുമായി അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്. തിലക് വർമയും (31) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (34) ഹാർദിക് പാണ്ഡ്യയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ഓപണർ അഭിഷേക് ശർമ തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിനു മടങ്ങി. ഡച്ച് ബൗളിങ് നിരയിൽ രണ്ട് വിക്കറ്റ് നേടിയ ആര്യൻ ദത്ത് തിളങ്ങി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ സ്കോർ ബോർഡിൽ റൺ പിറക്കുന്നതിനു മുമ്പ് അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നൽകി പുറത്തായ താരം, നെതർലൻഡ്സിനെതിരെ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആര്യൻ ദത്തിന്‍റെ സ്പിൻ ബൗളിന്‍റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്മദാബാദിൽ അഭിഷേകിന് വിനയായത്. ഇടയ്ക്ക് ബൗണ്ടറികൾ കണ്ടെത്തിയ ഇഷാൻ കിഷന് പക്ഷേ ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. ഏഴ് പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 18 റൺസ് നേടിയ താരത്തെ ആര്യൻ ദത്തുതന്നെ മടക്കി.
പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 റൺസാണ് ഇന്ത്യൻ ബാറ്റർമാർ സ്കോർബോഡിൽ ചേർത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തിൽ തിലക് വർമ വാൻഡർ മെർവിന്‍റെ തകർപ്പൻ ക്യാച്ചൽ പുറത്തായി. വാൻബീകിനാണ് വിക്കറ്റ്. 27 പന്തിൽ മൂന്നുഫോറും ഒരുസിക്സും സഹിതം 31 റൺസാണ് താരത്തിന്‍റെ സംഭാവന. 12.4 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. വ്യക്തിഗത സ്കോർ 13ൽ നിൽക്കേ ‘ലൈഫ്’ കിട്ടിയെങ്കിലും അവസരത്തിനൊത്ത് ഉയരാൻ ക്യാപ്റ്റൻ സൂര്യക്കായില്ല. 28 പന്തിൽ 34 റൺസ് നേടിയാണ് ഇന്ന് താരം പുറത്തായത്. ഇതോടെ സ്കോർ 13.3 ഓവറിൽ നാലിന് 110 എന്ന നിലയിലായി.
തുടക്കത്തിൽ പതിഞ്ഞു കളിച്ച ശിവം ദുബെ അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ടീം സ്കോർ 150 പിന്നിട്ടു. 25 പന്തിൽ അർധ ശതകം പിന്നിട്ട ദുബെ, വീണ്ടും വമ്പൻ ഷോട്ടുകൾ പായിച്ചു. 31 പന്തിൽ നാലുഫോറും ആറ് സിക്സും സഹിതം 66 റൺസ് അടിച്ചുകൂട്ടിയ താരം അവസാന ഓവറിലാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യ (21 പന്തിൽ 30) ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായപ്പോൾ, റിങ്കു സിങ് (ആറ്) പുറത്താകാതെ നിന്നു. അവസാന അഞ്ചോവറിൽ ഇന്ത്യൻ മധ്യനിര 75 റൺസാണ് അടിച്ചെടുത്തത്. നെതർലൻഡ്സിനായി ആര്യൻ ദത്ത് രണ്ടും ലോഗൻ വാൻബീക് മൂന്നും വിക്കറ്റുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

