Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴമാറി, ഇംഗ്ലണ്ടിനെ...

മഴമാറി, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആകാശ്; അഞ്ച് വിക്കറ്റ് നഷ്ടം, ഇന്ത്യ വിജയ പ്രതീക്ഷയിൽ

text_fields
bookmark_border
മഴമാറി, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആകാശ്; അഞ്ച് വിക്കറ്റ് നഷ്ടം, ഇന്ത്യ വിജയ പ്രതീക്ഷയിൽ
cancel

ബിർമിങ്ഹാം: മഴയെടുത്ത രണ്ടുമണിക്കൂറിന് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം കളി ആരംഭിച്ചു. മൂന്ന് വിക്കറ്റിന് 72 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. തുടരെ തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

അഞ്ചാം ദിനം റൺസൊന്നും എടുക്കാതെ ഓലി പോപാണ് (24) ആദ്യം മടങ്ങിയത്. തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെ (23) ആകാശ് എൽ.ബിയിൽ കുരുക്കി. 23 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. നായകൻ ബെൻ സ്റ്റോക്ക്സും (7) ജാമി സ്മിത്തുമാണ്(5) ക്രീസിൽ. അഞ്ചിൽ നാല് ബാറ്റർമാരെയും മടക്കിയത് ആകാശ് ദീപാണ്. എജ്ബാസ്റ്റണിനെ ആദ്യ വിജയമെന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി മഴ സാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെങ്കിലും അഞ്ച് വിക്കറ്റ് വീണതോടെ പ്രതീക്ഷ കൈവന്നു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ചതോടെയാണ് ഇന്ത്യ പടുകൂറ്റൻ ലീഡിൽ എത്തിയത്. നാലാം നാൾ തകർത്തടിച്ച ഇന്ത്യ അതിവേഗം റൺസ് വാരിക്കൂട്ടി ആറു വിക്കറ്റിന് 427 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസ് എന്ന റൺമലയാണുള്ളത്.

ഇന്ത്യൻ ഇന്നിങ്സിൽ ഇരട്ട ശതകക്കാരൻ ഗിൽ ഒരിക്കലൂടെ കൊടുങ്കാറ്റ് തീർത്ത് 161 റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും (55) ഋഷഭ് പന്തും (65) അർധ ശതകങ്ങൾ നേടി. അഞ്ചാം നാൾ വലി‍യ വിജയ ലക്ഷ്യം മറികടക്കുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് സാഹസികമാണെന്നതിനാൽ സമനിലക്ക് വേണ്ടിയായിരിക്കും ആതിഥേയർ ശ്രമിക്കുക. ആദ്യ ടെസ്റ്റ് ജയിച്ച് അഞ്ച് മത്സര പരമ്പരയിൽ മുന്നിലാണിവർ. ഇന്നലെ ഒരു വിക്കറ്റിന് 64 റൺസിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്.

വ്യക്തിഗത സ്കോർ 26ൽ നിൽക്കെ കരുൺ വീണു. ബ്രൈഡൻ കാർസെ‍യുടെ പന്തിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ക്യാച്ചെടുക്കുമ്പോൾ സ്കോർ ബോർഡിൽ 96. അർധ ശതകം പിന്നിട്ട രാഹുലിനെ (55) ടങ് ബൗൾഡാക്കി. 126ൽ മൂന്നാം വിക്കറ്റ് വീണെങ്കിലും ഗില്ലും ഋഷഭ് പന്തും സംഗമിച്ചതോടെ ഇന്ത്യ മുന്നോട്ട്. ഋഷഭ് എട്ട് ഫോറും മൂന്ന് സിക്സുമടക്കം 58 പന്തിൽ 65 റൺസ് ചേർത്തു. ഋഷഭിന് ശേഷമെത്തിയത് ജദേജ. ചായക്ക് തൊട്ടുമുമ്പ് ഗിൽ സെഞ്ച്വറി തികച്ചു. നേരിട്ട 129 പന്തിലായിരുന്നു ഇത്.

ടീ ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ തിരിഞ്ഞുനോക്കിയില്ല. ഗില്ലും ജദേജയും ചേർന്ന് ലീഡ് 500 കടത്തി. 13 ഫോറും എട്ട് സിക്സുമടക്കം 162 പന്തിൽ 161 റൺസെടുത്ത ഗില്ലിനെ ഒടുവിൽ ഷുഐബ് സ്വന്തം പന്തിൽ പിടികൂടി. ഒന്നും നഷ്ടപ്പെടാനില്ലാതെ പൊരുതിയ ഇന്ത്യൻ ബാറ്റർമാർ ആറു വിക്കറ്റ് നഷ്ടത്തിൽ 427ൽ നിൽക്കെ എതിരാളികളെ ബാറ്റിങ്ങിന് വിട്ട് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ പക്ഷേ, ഇംഗ്ലണ്ട് തുടക്കത്തിലേ പിഴച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Test CricketIndia vs EnglandCricket News
News Summary - india vs england test
Next Story