ഡക്കറ്റിന് സെഞ്ച്വറി (141), ബെഥലിനും റൂട്ടിനും അർധ സെഞ്ച്വറി; ലോർഡ്സിൽ റൺമല കയറി ഇംഗ്ലണ്ട്, റെക്കോഡ്; ഇന്ത്യ പൊരുതുന്നു
text_fieldsബെൻ ഡക്കറ്റ്
ലണ്ടൻ: ഏകദിന പരമ്പര ആർക്കെന്ന് തീരുമാനിക്കുന്ന ലോർഡ്സിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 387 റൺസെടുത്തു. സന്ദർശകർക്ക് 388 റൺസ് വിജയലക്ഷ്യം.
ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ തർക്കപ്പൻ സെഞ്ച്വറിയുടെയും (135 പന്തിൽ 141), ജേക്കബ് ബെഥൽ (93 പന്തിൽ 91), ജോ റൂട്ട് (48 പന്തിൽ 74*) എന്നിവരുടെ അർധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇംഗ്ലീഷുകാർ റൺമല കയറിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട‌്‌ലർ 13 പന്തിൽ 41 റൺസെടുത്തു. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സ് മൈതാനത്ത് ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒന്നാം വിക്കറ്റിൽ ഡക്കറ്റും ബെഥലും ചേർന്ന് 192 റൺസാണ് കൂട്ടിച്ചേർത്തത്.
ഏകദിന ക്രിക്കറ്റിൽ ലോർഡ്‌സിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നായകൻ ഹാരി ബ്രൂക്കാണ് (12 പന്തിൽ 14) പുറത്തായ മറ്റൊരു താരം. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 69 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്‍ വീഴ്ത്തി. 10 ഓവറിൽ 79 റൺസ് വഴങ്ങിയ പ്രിൻസ് യാദവിനാണ് മറ്റൊരു വിക്കറ്റ്. ഗുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ഡക്കറ്റും ബെഥലും മികച്ച തുടക്കം നൽകി. ഇന്ത്യ ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും വിക്കറ്റ് മാത്രം വീണില്ല. ഒടുവിൽ സെഞ്ച്വറിയിലേക്ക് കുതിച്ച ബെഥലിനെ 31ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് വീഴ്ത്തിയത്. രോഹിത് ശർമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ഇംഗ്ലണ്ട് സ്കോർ 30.1 ഓവറിൽ 192 റൺസ്. പിന്നാലെ ജോ റൂട്ട് ഡക്കറ്റിന് ഉറച്ച പിന്തുണ നൽകി. 36ാം ഓവറിൽ ഡക്കറ്റ് സെഞ്ച്വറിയിലെത്തി. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓപ്പണർ ബാറ്ററാണ് ഡക്കറ്റ്. 150 ലേക്ക് കുതിച്ച താരത്തെ 44ാം ഓവറിൽ പ്രിൻസ് യാദവാണ് പുറത്താക്കിയത്. ലോഡ്സ് ഗ്രൗണ്ടിൽ ഏകദിനത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡ് കുറിച്ചാണ് താരം മടങ്ങിയത്. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് നേടിയ 138 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. ഹാരി ബ്രൂക്ക് വേഗം മടങ്ങി.
അവസാന ഓവറുകളിൽ ജോ റൂട്ടും ജോസ് ബട്‍ലറും നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് ടീം സ്കോർ 380 കടത്തിയത്. മൂന്നു സിക്സും നാലു ഫോറുമടക്കം 13 പന്തിലാണ് ബട്‍ലർ 41 റൺസെടുത്തത്. നേരത്തെ, ടോസ് നേടിയ ഹാരി ബ്രൂക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ബുംറ, വാഷിങ്ടൺ സുന്ദർ എന്നിവർക്കു പുറമെ, ഇഷാൻ കിഷനും ടീമിന് പുറത്തായി. കെ.എൽ. രാഹുൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് എന്നിവർ ആദ്യ ഇലവനിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

