ഇന്ത്യ Vs പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ദ്വിദിന മത്സരം: ഒന്നാംനാളിലെ കളി ഉപേക്ഷിച്ചു
text_fieldsകാൻബെറ: ഇന്ത്യയും ആസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലെ ദ്വിദിന പരിശീലന മത്സരത്തിൽ വില്ലനായി മഴ. ആദ്യ നാളിലെ കളി പൂർണമായും ഉപേക്ഷിച്ചു. രണ്ടാം ദിനമായ ഞായറാഴ്ച 50 ഓവർ വീതം കളിക്കും. ഡിസംബർ ആറിന് അഡലെയ്ഡിൽ തുടങ്ങുന്ന ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ച മികച്ച അവസരമാണ് ഈ മത്സരം.
ഒന്നാം ടെസ്റ്റിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ, ബാറ്റർമാരായ ശുഭ്മൻ ഗിൽ, സർഫറാസ് ഖാൻ, അഭിമന്യൂ ഈശ്വരൻ തുടങ്ങിയവർ ഇറങ്ങും. പരിക്കേറ്റതിനാലാണ് ഗിൽ പെർത്തിൽ കരക്കിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ നന്നായി പരിശീലിച്ചിരുന്നു താരം. അഡലെയ്ഡ് ടെസ്റ്റിൽ രോഹിതും ഗില്ലും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുന്നതോടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറെലും പുറത്താവാനാണ് സാധ്യത.
രണ്ടാം ടെസ്റ്റ്: ഹേസിൽവുഡ് പുറത്ത്
അഡലെയ്ഡ്: ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റ്റിന് മുമ്പ് ആസ്ട്രേലിയൻ ടീമിന് തിരിച്ചടി. ടീമിലെ സൂപ്പർ പേസ് ബൗളറായ ജോഷ് ഹേസിൽവുഡ് പരിക്കുമൂലം ഇന്ത്യക്കെതിരായ അടുത്ത മത്സരത്തിൽ കളിക്കില്ല. സീൻ അബോട്ട്, ബ്രണ്ടൻ ഡോഗട്ട് എന്നീ രണ്ട് അൺ ക്യാപ്പഡ് താരങ്ങളെ ക്രിക്കറ്റ് ആസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള മുഴുവൻ ടീമിൽ ഉൾപ്പെടുത്തി.
നിലവിൽ സ്ക്വാഡിലുള്ള സ്കോട്ട് ബോളണ്ട് ഹേസിൽവുഡിന് പകരം കളത്തിൽ ഇറങ്ങിയേക്കും. പെർത്തിലെ വമ്പൻ തോൽവിയുമായി പരമ്പരയിൽ പിറകിൽ നിൽക്കുന്ന ആസ്ട്രേലിയക്ക് തിരിച്ചടിയാണ് പരിക്ക്. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് ഇന്ത്യൻ ബാറ്റർമാരെ ഹേസിൽവുഡ് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

