ഇന്ത്യക്ക് കൂറ്റൻ സ്കോർ, 564 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു; അഫ്ഗാൻ പതറുന്നു
text_fieldsമുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 564 റൺസിൽ ആതിഥേയർ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഋഷഭ് പന്ത് (121 പന്തിൽ 81), വാഷിങ്ടൺ സുന്ദർ (68 പന്തിൽ 52*), മാനവ് സുതാർ (41 പന്തിൽ 28) എന്നിവരുടെ അർധ സെഞ്ച്വറി കരുത്തിൽ രണ്ടാം ദിനം 196 റൺസാണ് ഇന്ത്യ കൂട്ടിച്ചേർത്തത്.
ആദ്യദിനം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (177 പന്തിൽ 126), കെ.എൽ. രാഹുൽ (165 പന്തിൽ 100) എന്നിവർ സെഞ്ച്വറി നേടിയിരുന്നു. അഫ്ഗാനുവേണ്ടി മുഹമ്മദ് സലീം ആറു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ച് വിക്കറ്റുകളിൽ നാലും നേടിയത് സലീമാണ്. മൂന്നിന് 368 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ഗിൽ, പന്ത്, ധ്രുവ് ജുറേൽ (20 പന്തിൽ 19) എന്നിവരാണ് പുറത്തായത്.
നാലാം വിക്കറ്റിൽ ഗില്ലും പന്തും ചേർന്ന് 169 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഗില്ലിനെ സലീം പുറത്താക്കി. ജുറേലിനെ സലീം ക്ലീൻ ബൗൾഡാക്കി. പന്തിനെ അധികം വൈകാതെ ഹഷ്മത്തുള്ള ഷാഹിദിയും പുറത്താക്കി. മാനവ് സുതാർ (41 പന്തിൽ 28), ട്വന്‍റി20 ശൈലിയിൽ ബാറ്റു വീശിയ മുഹമ്മദ് സിറാജ് (12 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 52 റൺസുമായി വാഷിങ്ടണും 26 പന്തിൽ ഒമ്പതു റൺസുമായി കുൽദീപ് യാദവും പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് തുടങ്ങിയ അഫ്ഗാന് 14 ഓവറിൽ 49 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി.
ഓപ്പണർമാരായ അബ്ദുൽ മാലിക് (18 പന്തിൽ 16), സെദിഖുല്ല അതൽ (27 പന്തിൽ 17) എന്നിവരാണ് പുറത്തായത്. റഹ്മാനുല്ല ഗുർബാസ് (25 പന്തിൽ ഏഴ്), റഹ്മത് ഷാ (15 പന്തിൽ എട്ട്) എന്നിവരാണ് ക്രീസിൽ. പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ എന്നിവർക്കാണ് വിക്കറ്റ്.
ഒന്നാംദിനം 24 റൺസസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് സലീമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അഫ്സർ സസായിക്ക് ക്യാച്ച്. ലഞ്ചിന് പിരിയുമ്പോൾ സ്കോർ ഒരു വിക്കറ്റിന് 96. രാഹുലും സായിയുമായിരുന്നു ക്രീസിൽ. സ്കോർ 180ൽ നിൽക്കെ സായി വീണു. സലീമിന് തന്നെ വിക്കറ്റും സസായിക്ക് രണ്ടാം ക്യാച്ചും. ചായ സമയം രണ്ടിന് 209. സെഞ്ച്വറി നേടിയതിന് പിന്നാലെ രാഹുലിനെ റഹ്മാനുല്ല ഗുർബാസിന്റെ കൈകളിലെത്തിച്ചു സിയാഉർറഹ്മാൻ മടക്കി. 247ൽ മൂന്നാം വിക്കറ്റ് വീണ ശേഷം ഗിൽ-പന്ത് സഖ്യം മേധാവിത്വം നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

