ചാമ്പ്യന്മാർക്ക് കാലിടറി; വനിത ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം
text_fieldsഓസീസ് താരം അലീസ ഹീലിയുടെ ബാറ്റിങ്
ബ്രിസ്ബേൻ: ആദ്യ വനിതാ ഏകദിനത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇന്ത്യക്കുമേൽ സമ്പൂർണ ആധിപത്യവുമായി ഓസീസ് വാഴ്ച. കളിയും വിക്കറ്റും ബാക്കിയേറെ നിൽക്കെ ആറു വിക്കറ്റിനായിരുന്നു സ്വന്തം മണ്ണിൽ ഓസീസ് വിജയം. ബാറ്റിങ്ങിലെ വീഴ്ചയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായത്. സ്മൃതി മന്ദാന (68 പന്തിൽ 58)യും നായിക ഹർമൻപ്രീത് കൗറും (84 പന്തിൽ 53) നേടിയ അർദ്ധസെഞ്ചുറികൾ ഒഴിച്ചാൽ ടീം മികച്ച സ്കോർ കണ്ടെത്താനാകാതെ മടങ്ങി.
38.3 ഓവറിൽ 214 റൺസായിരുന്നു സമ്പാദ്യം. മിതമായ ലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയ അല്ലലില്ലാതെ ലക്ഷ്യം നേടി. വിടവാങ്ങൽ പരമ്പരയിൽ കളിക്കുന്ന നായിക അലിസ ഹീലിയുടെ (70 പന്തിൽ 50)യും ബെത് മൂണിയുടെ (79 പന്തിൽ 76)യും അർദ്ധസെഞ്ചുറികളാണ് ടീമിന് വിജയമൊരുക്കിയത്. ഓസീസ് നിരയിൽ സ്പിന്നർ അഷ്‌ലി ഗാർഡ്നർ ഏഴ് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഇന്ത്യക്ക് ബൗളിംഗിൽ സ്പിന്നർ ശ്രീ ചാരണിയും മികവു കാട്ടി.
ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ മേഗൻ വിക്കറ്റ് നേടി. കൃത്യമായ ഇൻസ്വിംഗറിലൂടെ പ്രതിക റാവലിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. കഴിഞ്ഞ വർഷം ഇന്ത്യ സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പിൽ കിരീടം നേടിയ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പുറത്തായ റാവലിന്റെ മടങ്ങിവരവായിരുന്നു ഇത്. മൂന്നാം നമ്പറിൽ ആദ്യമായി ബാറ്റ് ചെയ്ത ഷഫാലി വർമക്കും താളം കണ്ടെത്താനായില്ല.
മന്ദാന മനോഹരമായ ഡ്രൈവുകളുമായി തുടക്കം മുതൽ നിറഞ്ഞുകളിച്ചു. ഹർമൻ പ്രീതും പിറകെ കശ്വി ഗൗതവും (44 പന്തിൽ 43) ഇന്ത്യയുടെ സ്കോർ 200 കടത്തി. മുമ്പ് നടന്ന ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കു ശേഷം പെർത്തിൽ ഏക ടെസ്റ്റ് മത്സരം നടക്കും. അതിനുശേഷം ഹീലീ തന്റെ കരിയറിന് വിരാമമിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

