ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്; ആരുപിടിക്കും ലീഡ്
text_fieldsധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ രണ്ട് കളികൾ ഇരു ടീമും യഥാക്രമം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള അവസരം കൂടിയാണ്. കട്ടക്കിലെ വിജയ ഇലവനെ ചണ്ഡിഗഢിൽ നിലനിർത്തി തോറ്റമ്പിയ ഇന്ത്യ പുനർവിചിന്തനത്തിന് തയാറാവുമോയെന്ന് കണ്ടറിയണം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് തോൽവിയുടെ മുഖ്യ കാരണം.
പരിക്കിൽനിന്ന് മോചിതനായെത്തി ഓപണറായി തുടരുന്ന ശുഭ്മൻ ഗില്ലിന്റെ കാര്യമാണ് ഏറെ പരിതാപരം. ടെസ്റ്റിലും ഏകദിനത്തിലും നായകനായ ഗില്ലിനെ ട്വന്റി20യിലും ക്യാപ്റ്റൻ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കവെ ബാറ്റിങ്ങിൽ നിരന്തരം പരാജയപ്പെടുകയാണ് ഗിൽ. ആദ്യ കളിയിൽ നാല് റൺസിൽ വീണ താരം രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി. ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽനിന്ന് തന്നെ മാറ്റിയാണ് ഗില്ലിനെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മിന്നിയ സഞ്ജുവിനെ പരിഗണിക്കാതെ ശരാശരി പ്രകടനം നടത്തിയ ജിതേഷ് ശർമയെയാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏൽപിച്ചിരിക്കുന്നതും. ഉപനായനെപ്പോലെ നായകൻ സൂര്യകുമാർ യാദവും മോശം പ്രകടനം തുടരുകയാണ്. വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയിൽനിന്ന് കാര്യമായ സംഭാവന ഇനിയും ഉണ്ടായിട്ടില്ല. മധ്യനിര ബാറ്റർ തിലക് വർമയും ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും സ്പിന്നർ വരുൺ ചക്രവർതക്തിയും വിശ്വാസം കാത്തു.
സഞ്ജുവും സ്പിന്നർ കുൽദീപ് യാദവുമാണ് ഇടം കാത്തിരിക്കുന്നതിൽ പ്രധാനികൾ. ഓപണർ ക്വിന്റൺ ഡി കോക്ക് ഫോമിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് പ്രോട്ടീസ്. ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. ഏകദിന പരമ്പര നഷ്ടമായത് മറന്ന് ടെസ്റ്റിനൊപ്പം ട്വന്റി20യും പിടിച്ചടക്കാനാണ് എയ്ഡൻ മാർക്രം നയിക്കുന്ന സംഘത്തിന്റെ ശ്രമം.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

