മിച്ചലിനും ഫിലിപ്സിനും സെഞ്ച്വറി; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
text_fieldsഇന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. 50 ഓവറിൽ എട്ടു വിക്കറ്റിന് 337 റൺസാണ് ന്യൂസിലൻഡ് നേടിയത്. ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും മിന്നും സെഞ്ച്വറികളാണ് ന്യൂസിലൻഡിന് കരുത്തായത്.
സമീപ കാലത്ത് ഉജ്വല ഫോം തുടരുന്ന മിച്ചൽ 131പന്തിൽ 137 റൺസ് എടുത്തു. 15 ഫോറും മൂന്ന് സിക്സറും മിച്ചൽ നേടി. 88 പന്തിലാണ് ഗ്ലെൻ ഫിലിപ്സ് 106 റൺസ് എടുത്തത്. മൂന്ന് സിക്സറുകളും ഒമ്പതും ഫോറുകളുമുൾപ്പെട്ടതാണ് ഫിലിപ്സിന്റെ ഇന്നിങ്സ്. ഓരോ മത്സരങ്ങൾ ജീവിതം ഇരു ടീമുകളും ജയിച്ചതിനാൽ ഇന്നത്തെ മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കും.
ടോസ് ലഭിച്ചത് ഇന്ത്യക്കാണ്. 5 റൺസെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ആശിച്ച തുടക്കം നേടിയെങ്കിലും മിച്ചലിന്റെയും ഫിലിപ്സിന്റെയും പ്രത്യാക്രമണം ഇന്ത്യൻ പദ്ധതികളെ താളം തെറ്റിച്ചു. വിൽ യങ് 30ഉം, മൈക്കൽ ബ്രേസ്വെൽ പുറത്താകാതെ 28 റൺസും സന്ദർശകർക്കായി നേടി. അർഷ്ദീപ് സിങും ഹർഷിദ് റാണയും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപണർ രോഹിത് ശർമയെ നഷ്ടമായി. 13 പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ സാക്ക് ഫോക്സ് ആണ് വീഴ്ത്തിയത്. അവസാന വിവരം കിട്ടുമ്പോൾ അഞ്ച് ഓവറിൽ 29-1 എന്ന നിലയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

