Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ഏകദിനത്തിലും...

രണ്ടാം ഏകദിനത്തിലും മുട്ടുമടക്കി ഇന്ത്യ; ബംഗ്ലാദേശിന് പരമ്പര

text_fields
bookmark_border
രണ്ടാം ഏകദിനത്തിലും മുട്ടുമടക്കി ഇന്ത്യ; ബംഗ്ലാദേശിന് പരമ്പര
cancel

മിർപുർ: രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനോട് അഞ്ച് റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടം. ആദ്യ പോരാട്ടത്തിൽ വിജയത്തോടടുത്ത സന്ദർശകരിൽനിന്ന് ആതിഥേയർ ഒരു വിക്കറ്റിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഏകദിനം ജയിച്ചു വൻ നാണക്കേട് ഒഴിവാക്കുകയാകും ഇനി ഇന്ത്യയുടെ മുമ്പിലുള്ള വെല്ലുവിളി.

272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ കഴിഞ്ഞുള്ളു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ പുറത്താകാതെ 51 റൺസെടുത്തെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 82 റൺസെടുത്ത ശ്രേയസ് അയ്യരും 56 റൺസെടുത്ത അക്‌സർ പട്ടേലും ഇന്ത്യക്കായി തിളങ്ങി.

വിരാട് കോഹ്ലി അഞ്ചും ശിക്കർ ധവാൻ എട്ടും റൺസെടുത്ത് കൂടാരം കയറി. വാഷിങ്ടൺ സുന്ദർ 11ഉം കെ.എൽ രാഹുൽ 14 ഉം റൺസെടുത്ത് മടങ്ങി. ശ്രേയസ് അയ്യരുടെയും അക്സർ പട്ടേലിന്‍റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പ്രതിക്ഷയേകിയത്. 113 റൺസാണ് ഇൗ കൂട്ടുക്കെട്ടിൽ പിറന്നത്. എന്നാൽ, ശ്രേയസും അക്സറും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിയായി.

ഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ രോഹിത് ഒമ്പതാമനായി ക്രീസിലെത്തി വെടിക്കെട്ടുതിർത്തതോടെ ഇന്ത്യൻ ക്യാമ്പ് വീണ്ടും പ്രതീക്ഷയിലായെങ്കിലും അവസാന പന്തിൽ പരാജയം സമ്മതിക്കുകയായിരുന്നു. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈൻ മൂന്നും ഷാകിബ് അൽ ഹസൻ, മിറാസ് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

അതേസമയം, ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മുൻനിരയും മധ്യനിരയും അതിവേഗം കൂടാരം കയറിയപ്പോൾ ബംഗ്ലാദേശിന് വീണ്ടും രക്ഷകനായി അവതരിച്ചത് മെഹ്ദി ഹസ്സൻ ആയിരുന്നു. അവസാന പന്തിൽ സെഞ്ച്വറി കുറിച്ച താരത്തിന്‍റെ പ്രകടനത്തിൽ ബംഗ്ലാദേശ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണെടുത്തത്.

ഏഴാം വിക്കറ്റിൽ മെഹ്ദി ഹസ്സനും മഹമദല്ലയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരുടെയും ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്‍റെ നട്ടെല്ലായത്. നാലു സിക്സും എട്ടു ഫോറുകളും ഉൾപ്പെടെയാണ് മെഹ്ദി അപരാജിത സെഞ്ച്വറി (83 പന്തിൽ 100 റൺസ്) നേടിയത്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലദേശ് തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർബോർഡിൽ 66 റൺസ് മാത്രം കൂട്ടിചേർക്കുമ്പോഴേക്കും വിലപ്പെട്ട ആറു വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിങ് ബാറ്റർ അനമുൽ ഹഖിനെ (ഒമ്പത് പന്തിൽ 11) മുഹമ്മദ് സിറാജ് എൽബിയിൽ കുരുക്കി. പിന്നാലെ നായകൻ ലിറ്റൻ ദാസും (23 പന്തിൽ ഏഴ്) സിറാജിനു മുന്നിൽ വീണു.

നജ്മുൽ ഹുസൈൻ ഷാന്റോയുടെ (35 പന്തിൽ 21) ചെറുത്തുനിൽപ് ഉമ്രാൻ മാലിക്ക് അവസാനിപ്പിച്ചു. ഷാക്കിബ് അൽ ഹസനെ (20 പന്തിൽ എട്ട്) ശിഖർ ധവാന്റെ കൈകളിൽ എത്തിച്ച് വാഷിങ്ടൻ സുന്ദർ ബംഗ്ലദേശിനെ തകർച്ചയുടെ ആക്കം കൂട്ടി. സ്കോർ നാലു വിക്കറ്റിന് 66 റൺസ്.

മുഷ്ഫിഖുർ റഹീമിനെയും (24 പന്തിൽ 12) അഫീഫ് ഹുസൈനെയും (0) സുന്ദർ വേഗത്തിൽ മടക്കി. ഇതിനിടെ ഫിൽഡിങ്ങിനിടെ വിരലിൽ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമയെ വിശദ പരിശോധനക്ക് വിധേയമാക്കി. പിന്നാലെയായിരുന്നു മെഹ്ദി ഹസന്‍റെയും മഹമദല്ലയുടെയും ചെറുത്തുനിൽപ്പ്. ഇരുവരുമാണ് സ്കോർ ബോർഡ് മുന്നോട്ടു കൊണ്ടുപോയത്.

ഒടുവിൽ മഹമദുല്ല (96 പന്തിൽ 77 റൺസ്) മടങ്ങുമ്പോൾ ബംഗ്ലാദേശിന്‍റെ സ്കോർ 217 റൺസ്. നസും അഹമദ് 11 പന്തിൽ 18 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനം നിർണായകമാണ്. തോറ്റാൽ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യക്ക് നഷ്ടമാകും. 2015ൽ ബംഗ്ലാദേശിൽ അവസാനമായി കളിച്ച പരമ്പരയിലും ഇന്ത്യ 2–1ന് തോറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india bangladesh second ODI
News Summary - India fail in second ODI; Series for Bangladesh
Next Story