'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല, ജയിലിൽ കിടന്ന് മരിക്കാനും തയ്യാർ': മാസങ്ങൾക്ക് ശേഷം മക്കളോട് സംസാരിച്ച് ഇംറാന്‍ ഖാൻ
text_fieldsഇംറാന്‍ ഖാൻ
ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇംറാന്‍ ഖാൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും, ലക്ഷ്യത്തിന് വേണ്ടി ജയിലിൽ മരിക്കാൻ പോലും തയ്യാറാണെന്നും വെളിപ്പെടുത്തി മക്കളായ സുലൈമാനും കാസിമും രംഗത്തെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ മക്കളുമായി സംസാരിച്ച ശേഷമാണ് ഇംറാന്‍ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് മക്കൾ പറഞ്ഞു. ജയിലിൽ കഴിയുന്ന ഇംറാന്‍ ഖാൻ ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് മക്കളുമായി ഫോണിൽ സംസാരിക്കുന്നത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്ക് അതർട്ടൺ 'ദി ടൈംസിൽ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഏകദേശം 28 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ തന്റെ ആരോഗ്യത്തേക്കാൾ ഉപരിയായി, ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്റ ബീവിയുടെ അവസ്ഥയെക്കുറിച്ചാണ് ഇംറാന്‍ ഖാൻ കൂടുതൽ ആശങ്കപ്പെട്ടതെന്ന് മകൻ കാസിം വ്യക്തമാക്കി. ജയിലിലെ കഠിനമായ സാഹചര്യങ്ങൾ ഉപ്പയെ മാനസികമായും ആത്മീയമായും കൂടുതൽ കരുത്തനാക്കിയിട്ടുണ്ട്. ധ്യാനത്തിലൂടെയും (Meditation) പ്രാർത്ഥനയിലൂടെയും അദ്ദേഹം ഏകാന്തതയെ ഇപ്പോൾ മറികടക്കാൻ ശ്രമിക്കുകയാണെന്ന് കാസിം പറഞ്ഞു.
ഇംറാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയിൽ കുടുംബം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ വലത് കണ്ണിലെ റെറ്റിനയിൽ കാഴ്ചയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ചികിത്സ പൂർത്തീകരിച്ച ശേഷം അദ്ദേഹം വീണ്ടും ജയിലിലേക്ക് മടങ്ങിയിരുന്നു. ചികിത്സക്ക് ശേഷം തന്റെ കാഴ്ചശക്തി മെച്ചപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞതായി കാസിം പറഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മനസികമായുള്ള പീഡനം അധികൃതർ തുടരുകയാണ്. ജയിലിൽ വൈദ്യുതി വിച്ഛേദിച്ചും, പുസ്തകങ്ങൾ നിഷേധിച്ചും ഇംറാനെ തളർത്താൻ ശ്രമിക്കുന്നുമുണ്ട്. ജനശ്രദ്ധ കുറക്കാനാണ് അധികൃതർ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.
'രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതിനേക്കാൾ നല്ലത് ജയിലിൽ കിടന്ന് മരിക്കുന്നതാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നു.' എന്ന് മകൻ സുലൈമാൻ ഈസ ഖാൻ പറഞ്ഞു. 2022ന് ശേഷം സുലൈമാനും കാസിമും പിതാവിനെ നേരിൽ കണ്ടിട്ടില്ല. പാകിസ്താനിലേക്ക് പോകാനുള്ള വിസയ്ക്കായി ഇവർ ഇപ്പോഴും കാത്തിരിക്കുകയാണ്. 2023 മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇംറാന്‍ ഖാന്, അഴിമതി ആരോപണങ്ങളെത്തുടർന്ന് 17 വർഷത്തെ തടവുശിക്ഷയാണ് പാകിസ്താൻ കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ അഴിമതി ആരോപണം വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസുകളാണിവയെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികൾ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

