ഐ.പി.എല്ലിൽ നിന്ന് ഇംപാക്ട് പ്ലെയർ നിയമം മാറ്റണമെന്ന് സച്ചിൻ ടെണ്ടുൽക്കർ
text_fieldsസച്ചിൻ ടെണ്ടുൽക്കർ.
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച 'ഇംപാക്ട് പ്ലെയർ' നിയമം പൂർണ്ണമായും ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ടി20 ക്രിക്കറ്റിന്റെ സന്തുലിതാവസ്ഥയെ ഈ നിയമം ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ബാറ്റർമാർക്ക് ഇത് മുൻതൂക്കം നൽകുന്നുണ്ടെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. നിലവിൽ ഐ.പി.എല്ലിൽ വലിയ വെല്ലുവിളികൾ നേരിടുന്ന ബൗളർമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ് ഇംപാക്ട് പ്ലെയർ രീതിയെന്നും കളി കൂടുതൽ ആവേശകരമാക്കാൻ പവർപ്ലേയിലും ബൗളിങ് ക്വാട്ടയിലും മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വന്റി20യിൽ ഒരു ഇന്നിങ്സിൽ വെറും 20 ഓവറുകൾ മാത്രമുള്ളപ്പോൾ, ശക്തമായ ബാറ്റിങ് നിരയിലേക്ക് ഒരു ബാറ്ററെ കൂടി അധികമായി ഉൾപ്പെടുത്താൻ അനുവദിക്കുന്നത് ശരിയല്ല, ബൗളർമാർ നിലവിൽ തന്നെ വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഈ നിയമം മത്സരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നു,' സച്ചിൻ വ്യക്തമാക്കി.
ഇതിന് പകരമായി ഫീൽഡിങ് ടീമിന് മത്സരത്തിൽ കൂടുതൽ തന്ത്രപരമായ നിയന്ത്രണം നൽകുന്ന രീതിയിൽ പവർപ്ലേ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന നിർദേശവും സച്ചിൻ മുന്നോട്ടുവെച്ചു. നിലവിലുള്ള ആറ് ഓവർ പവർപ്ലേ ഘടന മാറ്റണം. ആദ്യത്തെ നാല് ഓവർ മാത്രം ബാറ്റിങ് പവർപ്ലേ ആയി നിശ്ചയിക്കാം. ഈ സമയത്ത് സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാരെ മാത്രമേ അനുവദിക്കാവൂ. എന്നാൽ ബാക്കിയുള്ള രണ്ട് ഓവർ പവർപ്ലേ ഇന്നിങ്‌സിന്റെ ഏത് ഘട്ടത്തിൽ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഫീൽഡിങ് ക്യാപ്റ്റന് നൽകണമെന്നാണ് സച്ചിന്റെ നിർദേശം.
ക്യാപ്റ്റൻ തിരഞ്ഞെടുക്കുന്ന ഈ രണ്ട് ഓവറുകളിൽ സർക്കിളിന് പുറത്ത് മൂന്ന് ഫീൽഡർമാരെ (ഒരു ഫീൽഡറെ അധികമായി) വിന്യസിക്കാൻ അനുവദിക്കണം. കളിയിലുടനീളം ഏത് സമയത്ത് വേണമെങ്കിലും ക്യാപ്റ്റന് ഈ ഓവറുകൾ ഉപയോഗിക്കാം. എതിർ ടീമിലെ ബാറ്റർമാർ അതിക്രമിച്ചു കയറി റൺസ് അടിച്ചുകൂട്ടുന്ന സമയത്ത് കളി തിരിച്ചുപിടിക്കാൻ ഫീൽഡിങ് ക്യാപ്റ്റന് ലഭിക്കുന്ന വലിയൊരു തന്ത്രപരമായ ആയുധമായി ഇത് മാറുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ബൗളർമാരുടെ ആത്മവിശ്വാസം ഉയർത്താൻ ടി20യിലെ ഓവർ ക്വാട്ടയിലും മാറ്റം വരുത്തണമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഒരു ബൗളർക്ക് പരമാവധി നാല് ഓവറുകൾ മാത്രമാണ് എറിയാൻ സാധിക്കുക. ഇത് മാറ്റി ടീമിലെ ഏറ്റവും മികച്ച ഒരു ബൗളർക്ക് അഞ്ച് ഓവർ വരെ എറിയാൻ അനുവാദം നൽകണം. ഒരു മികച്ച ബാറ്റർക്ക് ക്രീസിലുറച്ച് 20 ഓവർ മുഴുവൻ ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ, എന്തുകൊണ്ട് ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് അഞ്ച് ഓവർ എറിഞ്ഞുകൂടാ എന്ന് സച്ചിൻ ചോദിക്കുന്നു.
കൂറ്റൻ സ്‌കോറുകൾ പിറക്കുന്ന ആധുനിക ടി20 ക്രിക്കറ്റിൽ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടം കൂടുതൽ ആവേശകരമാക്കാൻ ഈ മാറ്റങ്ങൾ അനിവാര്യമാണ്. ടീമിലെ പ്രധാന ബൗളർക്ക് ഒരു ഓവർ കൂടി അധികം ലഭിക്കുന്നത് ബാറ്റിങ് നിരയെ തളയ്ക്കാൻ ക്യാപ്റ്റന്മാർക്ക് കൂടുതൽ സഹായകരമാകുമെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

