ബ്രിസ്ബേനിൽ ക്വാറന്‍റീൻ വേണ്ടെന്ന് ഇന്ത്യൻ ടീം; നിയമങ്ങൾ അനുസരിക്കാൻ വയ്യെങ്കിൽ വരേണ്ടെന്ന് ക്വീൻസ്ലൻഡ്
text_fieldsബ്രിസ്ബേൻ: ബോർഡർ-ഗവാസ്കർ ട്രോഫിയുടെ നാലാമത്തെ ടെസ്റ്റ് കളിക്കാൻ ബ്രിസ്ബേനിലേക്ക് പോകുന്നതിൽ ഇന്ത്യൻ ടീം വിമുഖത കാണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ ടീമിന് മുന്നറിയിപ്പുമായി ക്വീൻസ്ലൻഡ് ഭരണകൂടം. നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർ തയാറല്ലെങ്കിൽ ഗാബയിൽ കളിക്കാൻ വരേണ്ടതില്ലെന്നാണ് ക്വീൻസ്ലൻഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ഹെൽത്ത് ഷാഡോ മിനിസ്റ്ററുമായ റോസ് ബേറ്റ്സ് പ്രതികരിച്ചത്.
ബയോ ബബിളിനുളളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള ക്വാറന്‍റീൻ വാസത്തിൽ ഇന്ത്യൻ താരങ്ങൾ അസ്വസ്ഥരായിരുന്നുെവന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിർബന്ധിത ക്വാറന്‍റീൻ ഉണ്ടെങ്കിൽ ബ്രിസ്ബേനിലേക്ക് പോകാൻ താരങ്ങൾക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ആസ്ട്രേലിയയിലെത്തി 14 ദിവസം ക്വാററീനിൽ കഴിഞ്ഞ താരങ്ങൾ സിഡ്നിയിൽ തന്നെ നാലാം ടെസ്റ്റ് കളിക്കാൻ താൽപര്യപ്പെടുന്നതായാണ് വിവരം.
'നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ബബിളിനുള്ളിലെ പ്രോട്ടോക്കോളുകൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ഞങ്ങൾ ഓരോ ഘട്ടത്തിലും സഹകരിച്ചു. സിഡ്നിയിൽ പ്രാഥമിക ക്വാറന്‍റീന് ശേഷം സാധാരണ ഓസ്‌ട്രേലിയക്കാർ എന്ന രീതിൽ തങ്ങളെയും പരിഗണിക്കണമെന്ന് ഞങ്ങൾ താൽപര്യെപട്ടിരുന്നു' -ഇന്ത്യൻ സ്ക്വാഡിലെ ഒരംഗം പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിനോട് പറഞ്ഞു.
ഇതിന് മറുപടിയായിട്ടായിരുന്നു ബേറ്റ്സിന്റെ പ്രതികരണം. ബേറ്റ്സിന്റെ അഭിപ്രായത്തോട് ക്വിൻസ്ലൻഡ് കായിക വകുപ്പിന്‍റെ ഷാഡോ മിനിസ്റ്ററായ ടിം മാൻഡറും യോജിച്ചു. 'നാലാമത്തെ ടെസ്റ്റിനായി ബ്രിസ്ബേനിലെത്തി നിർദേശങ്ങൾ അവഗണിക്കാനും ക്വാറന്‍റീൻ ലംഘിക്കാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ആഗ്രഹിക്കുന്നുവെങ്കിൽ, അവർ വരരുത്' -അദ്ദേഹം പ്രതികരിച്ചു.
ബ്രിസ്ബേനിലെത്തിയാൽ ക്വാറന്‍റീനിൽ പ്രവേശിക്കണമെന്ന് ആസ്ട്രേലിയൻ ടീമിന് നിർദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ ഇന്ത്യൻ ടീമിനെ അറിയിച്ചിട്ടില്ല. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പരമ്പര 1-1ന് സമനിലയിലാണ്. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയ ജയിച്ചപ്പോൾ മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ പിടിച്ചു. സിഡ്നിയിൽ വെച്ചാണ് മൂന്നാമത്തെ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.