അഫ്ഗാനിസ്ഥാൻ ടെസ്റ്റിൽ ഋഷബ് പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയ നടപടി; വിശദീകരണവുമായി ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഋഷഭ് പന്തിനെ നീക്കിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പന്ത് തന്റെ സ്വാഭാവികമായ ബാറ്റിംഗ് ശൈലി മാറ്റേണ്ടതില്ലെന്നും, എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാൻ താരം പഠിക്കണമെന്നും ഗംഭീർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെയും, ഐ.പി.എൽ 2026-ലെയും മോശം പ്രകടനങ്ങളെത്തുടർന്നാണ് പന്തിനെ മാറ്റി കെ.എൽ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
പന്തിന്‍റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്താൻ ടീം മാനേജ്‌മെന്‍റ് ഉദ്ദേശിക്കുന്നില്ലെന്ന് ഗംഭീർ ആവർത്തിച്ചു. ഋഷഭ് നിലവിൽ എങ്ങനെയാണോ കളിക്കുന്നത് അതുപോലെ തന്നെ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവന്റെ ഗെയിമിൽ വലിയ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സാഹചര്യങ്ങൾ വളരെ പ്രധാനമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഏത് തരം ഷോട്ട് കളിക്കണം എന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് ഗംഭീർ പറഞ്ഞു.
നായക-ഉപനായക സ്ഥാനങ്ങളേക്കാൾ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഗംഭീർ ഓർമ്മിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തം. ക്യാപ്റ്റൻസിയും വൈസ് ക്യാപ്റ്റൻസിയും അതിനൊപ്പമുള്ള ഉപോൽപ്പന്നങ്ങൾ മാത്രമാണ്. ഇന്ത്യക്കായി കളിക്കാൻ തുടങ്ങുമ്പോൾ തന്നെ ആരും ക്യാപ്റ്റൻസിയെക്കുറിച്ച് ചിന്തിക്കാറില്ല. ടീമിനായി നല്ല പ്രകടനം കാഴ്ചവെക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനെതിരെ നാളെ ന്യൂ ചണ്ഡിഗഢിൽ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെ ഋഷഭ് പന്ത് തന്‍റെ 50-ാം ടെസ്റ്റ് മത്സരത്തിനിറങ്ങും. ഇതുവരെ കളിച്ച 49 ടെസ്റ്റുകളിൽ നിന്നായി 42.91 ശരാശരിയിൽ 3476 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. എട്ട് സെഞ്ചുറികളും 18 അർധസെഞ്ചുറികളും പന്തിന്റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

