Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആസ്ട്രേലിയയെ തോൽപ്പിക്കണമെന്നത്‌ വാശിയാണ്'; നയം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

text_fields
bookmark_border
ആസ്ട്രേലിയയെ തോൽപ്പിക്കണമെന്നത്‌ വാശിയാണ്; നയം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്
cancel

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ സ്റ്റീഫൻ ഫ്ലെമിങ് തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. ആസ്ട്രേലിയയെ പരാജയപ്പെടുത്തുക എന്നതാണ് താൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഫ്ലെമിങ് ഇംഗ്ലണ്ട് പരിശീലകനായുള്ള തന്റെ ഇന്നിങ്സ് ആരംഭിക്കുന്നത്.

ക്രിക്കറ്റിൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള പോരാട്ടങ്ങൾക്ക്, പ്രത്യേകിച്ചും ആഷസ് പരമ്പരയ്ക്ക് വലിയ ആരാധകരുണ്ട്. ഈ വർഷം ആദ്യം ആസ്ട്രേലിയ ഇംഗ്ലണ്ടിനെ 4-1 ന് പരാജയപ്പെടുത്തിയിരുന്നു. അടുത്ത വർഷം ആസ്ട്രേലിയ ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തുമ്പോൾ ആ നാണക്കേടിന് പകരംവീട്ടാനാണ് ആതിഥേയർ ഒരുങ്ങുന്നത്. ആസ്ട്രേലിയയെ തോൽപ്പിക്കുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ടീം അമിതമായി ചിന്തിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫ്ലെമിങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഇല്ല, കാരണം ആസ്ട്രേലിയയെ തോൽപ്പിക്കുക എന്നത് എന്റെയും ഒരു വലിയ അഭിനിവേശമാണ്. ന്യൂസിലാൻഡുകാർക്കും ഇതേ ആവേശമുണ്ട്, ഞങ്ങളത് ആസ്വദിക്കുന്നു."

"ആസ്ട്രേലിയക്കാരെ തോൽപ്പിക്കാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. അയൽക്കാർ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും ആസ്ട്രേലിയയെ പരാജയപ്പെടുത്തണമെന്ന അതിയായ ആഗ്രഹം ഞങ്ങൾക്കുണ്ട്. ഈ ഇംഗ്ലീഷ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. എനിക്കേറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാനും, ടീമിനെ അതിന്റെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനായി എനിക്കൊരു കാഴ്ചപ്പാടുണ്ട്," ഫ്ലെമിങ് കൂട്ടിച്ചേർത്തു.

മുൻ കോച്ചും മറ്റൊരു ന്യൂസിലാൻഡ് താരവുമായ ബ്രണ്ടൻ മക്കല്ലത്തിന്റെ 'ബാസ്ബോൾ' ശൈലി തുടക്കത്തിൽ വലിയ വിജയമായിരുന്നെങ്കിലും, കഴിഞ്ഞ രണ്ടു വർഷമായി കാര്യമായ ഫലം കണ്ടിരുന്നില്ല. സ്വന്തം നാട്ടിൽ വെച്ച് സന്ദർശകരായ ന്യൂസിലാൻഡിനോട് 2-1 ന് പരമ്പര പരാജയപ്പെട്ടതോടെയാണ് കുറച്ചുമാസങ്ങൾക്ക് മുൻപ് മക്കല്ലത്തിന് പുറത്തുപോകേണ്ടി വന്നത്. എന്നാൽ പ്രത്യേക ശൈലികളിലല്ല താൻ വിശ്വസിക്കുന്നതെന്ന് ഫ്ലെമിങ് വ്യക്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ സാധിക്കുക എന്നതാണ് ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്നും, അച്ചടക്കത്തോടെയും മികച്ച അടിസ്ഥാന ഘടനയോടെയുമുള്ള കളിയാണ് താൻ താൽപര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്കമില്ലായ്മയുടെ പേരിൽ അടുത്തിടെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ബ്രൈഡൺ കാർസിനെക്കുറിച്ചും ഫ്ലെമിങ് പ്രതികരിച്ചു. ഓഗസ്റ്റിൽ ഡെർബിയിലെ ഒരു പാർട്ടിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് താരത്തിനെതിരെ നടപടിയെടുത്തത്. "ടീമിൽ ചില മാനദണ്ഡങ്ങളുണ്ട്. റൺസും വിക്കറ്റും നോക്കിയാണ് പ്രധാനമായും താരങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിലും, ചില നിലവാരങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാതിരിക്കുന്നത് വിഡ്ഢിത്തമാണ്. നിങ്ങളുടെ സ്ഥാനത്തിനനുസരിച്ച് പെരുമാറാൻ കഴിയണം. അത് നമ്മുടെ സൗകര്യത്തിനനുസരിച്ച് മാറ്റാൻ കഴിയുന്ന ഒന്നല്ല. അത് ദിനചര്യയുടെ ഭാഗമാകണം," ഫ്ലെമിങ് ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fleming's Aussie Obsession
Next Story