Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യം പേസ്...

ആദ്യം പേസ് കൊടുങ്കാറ്റ്; പിന്നെ മിന്നൽ ബാറ്റിങ്; ദക്ഷിണാഫ്രിക്കക്ക് റെഡ് അലർട്ട്

text_fields
bookmark_border
ആദ്യം പേസ് കൊടുങ്കാറ്റ്; പിന്നെ മിന്നൽ ബാറ്റിങ്; ദക്ഷിണാഫ്രിക്കക്ക് റെഡ് അലർട്ട്
cancel

ജോഹന്നസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ആദ്യം കണ്ടത് ഇന്ത്യൻ പേസ് കൊടുങ്കാറ്റായിരുന്നു. അർഷ്ദീപ് സിങ്ങിന്റെയും ആവേശ് ഖാന്റെയും മുന്നിൽ മുട്ടിടിച്ച് 27.3 ഓവറിൽ 116 റൺസിന് പുറത്തായ അവർ പിന്നെ കണ്ടത് ഇന്ത്യൻ യുവനിരയുടെ മിന്നൽ ബാറ്റിങ്ങായിരുന്നു. ഒടുവിൽ എട്ട് വിക്കറ്റിന്റെ ദയനീയ തോൽവിയുമായി ആതിഥേയർ കളംവിട്ടു.

117 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശ്രേയസ് അയ്യരും അരങ്ങേറ്റത്തിൽ പുറത്താകാതെ തകർപ്പൻ അർധസെഞ്ച്വറി നേടിയ സായ് സുദർശനും ചേർന്ന് അനായാസ ജയമൊരുക്കുകയായിരുന്നു. 16.4 ഓവറിലാണ് ഇന്ത്യൻ ബാറ്റർമാർ കളി അവസാനിപ്പിച്ചത്.


സ്കോർ ബോർഡിൽ 23 റൺസുള്ളപ്പോൾ അഞ്ച് റൺസെടുത്ത ഓപണർ ഋതുരാജ് ഗെയ്ക്‍വാദ് മടങ്ങിയെങ്കിലും സായ് സുദർശൻ-ശ്രേയസ് അയ്യർ സഖ്യം ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിർഭയം നേരിടുകയായിരുന്നു. 73 പന്തിൽ 88 റൺസ് ചേർത്താണ് സഖ്യം പിരിഞ്ഞത്. 45 പന്തിൽ 52 റൺസെടുത്ത ശ്രേയസ് അയ്യരെ ഫെഹ്‍ലുക്വായോയുടെ പന്തിൽ മില്ലർ പിടികൂടുകയായിരുന്നു. 43 പന്തിൽ 55 റൺസുമായി സായ് സുദർശനും ഒരു റൺസുമായി തിലക് വർമയും പുറത്താകാതെനിന്നു.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അർഷ്ദീപ് സിങ്ങിന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്റെയും തകർപ്പൻ പേസ് ആക്രമണത്തിൽ പിടിച്ചുനിൽക്കാനാകാതെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് തകർന്നടിയുകയായിരുന്നു. 33 റൺസെടുത്ത ആൻഡിലെ ഫെഹ്‍ലൂക്വായോ ആണ് ആതിഥേയരുടെ ടോപ് സ്കോറർ. ടോണി ഡി സോർസി (28), ക്യാപ്റ്റൻ എയ്ഡൻ മർക്രാം (12), തബ്രൈസ് ഷംസി (പുറത്താവാതെ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. റീസ ഹെൻ റിക്സ്, റസി വൻ ഡർ ഡസൻ, വിയാൻ മൾഡർ എന്നിവർ പൂജ്യരായി മടങ്ങി. ഹെന്റിച്ച് ക്ലാസൻ (6), ഡേവിഡ് മില്ലർ (2) കേശവ് മഹാരാജ് (4), നാന്ദ്രെ ബർഗർ (7) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

ജോഹന്നസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ മൂന്ന് റൺസ് ചേർത്തപ്പോഴേക്കും ഓപണർ റീസ ഹെന്റിക്സിന്റെ സ്റ്റമ്പ് അർഷ്ദീപ് തെറിപ്പിച്ചു. തുടർന്നെത്തിയ റസി വാർ ഡർ ഡസനെ നിലയുറപ്പിക്കും മുമ്പ് അർഷ്ദീപ് വിക്കറ്റിന് മുന്നിലും കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. തുടർന്ന് ടോണി സോർസിയും നായകൻ എയ്ഡൻ മർക്രാമും തകർച്ചയിൽനിന്ന് കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും 42 റൺസായപ്പോൾ മൂന്നാം വിക്കറ്റും വീണു. 28 റൺസെടുത്ത ടോണി ഡി സോർസിയായിരുന്നു മടങ്ങിയത്. സ്കോർ ബോർഡിൽ 52 റൺസുള്ളപ്പോൾ മൂന്നുപേരെയാണ് ഇന്ത്യൻ ബൗളർമാർ മടക്കിയത്. ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മർക്രാം, വിയാൻ മൾഡർ എന്നിവരാണ് തുടരെത്തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഒരുവശത്ത് പിടിച്ചുനിന്ന് 33 റൺസെടുത്ത ഫെഹ്‍ലുക്വായോയാണ് സ്കോർ 100 കടത്തിയത്.

അർഷ്ദീപ് പത്തോവറിൽ 37 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയതെങ്കിൽ ആവേശ് ഖാൻ എട്ടോവറിൽ 27 റൺസ് വിട്ടുകൊടുത്താണ് നാലുപേരെ മടക്കിത്. ശേഷിക്കുന്ന വിക്കറ്റ് കുൽദീപ് യാദവ് നേടി. 2.3 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങിയായിരുന്നു കുൽദീപ് യാദവിന്റെ വിക്കറ്റ് നേട്ടം. ​മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം നേടിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South AfricaShreyas IyerSai Sudharsan
News Summary - First the pace storm; Then lightning batting; Red alert for South Africa
Next Story