ഫിൻ അലന് സെഞ്ച്വറി (47 പന്തിൽ 100*); കൊൽക്കത്തക്ക് എട്ട് വിക്കറ്റ് ജയം
text_fieldsന്യുഡൽഹി: സ്വന്തം മൈതാനത്ത് കളി ജയിക്കുകയെന്ന സ്വപ്നങ്ങളിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് വീണ്ടും തോൽവി. ജയത്തുടർച്ചയോടെ േപ്ലഓഫ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34 പന്ത് ശേഷിക്കെ ഡൽഹിയെ കീഴടക്കി. സ്കോർ: ഡൽഹി: 142/8. കൊൽക്കത്ത: 147/ 2.
പുറത്താകാതെ 47 പന്തിൽ സെഞ്ച്വറി തികച്ച ഫിൻ അലനാണ് കൊൽക്കത്തക്ക് അനായാസ വിജയം ഒരുക്കിയത്. 27 പന്തിൽ 33 റൺസുമായി കാമറോൺ ഗ്രീൻ ഒപ്പംചേർന്നു. കരുത്തരെല്ലാം ബാറ്റിങ് മറന്ന കളിയിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസായിരുന്നു ആതിഥേയരുടെ സമ്പാദ്യം. അർധ സെഞ്ച്വറി തികച്ച പതും നിസ്സൻകയും വാലറ്റത്ത് അശുതോഷ് ശർമയും (39) ചേർന്നാണ് ടീമിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ഇനിയും പരാജയങ്ങൾ േപ്ലഓഫിലേക്കുള്ള അവസാന കച്ചിത്തുരുമ്പും അവസാനിപ്പിക്കുമെന്ന ആധിയുമായി കളിച്ച ഡൽഹി പക്ഷേ, തുടക്കം മുതൽ കരുതിയാണ് കളിച്ചത്. അനുകുൽ റോയ് എറിഞ്ഞ ആദ്യ ഓവറിൽ പതും നിസ്സൻക ഫോർ പറത്തി മികച്ച തുടക്കം നൽകി. വൈഭവ് അറോറയുടെ അടുത്ത ഓവറിൽ 10 റൺസും പിറന്നു. അതേ ആവേശം തുടർന്ന് അടുത്തടുത്ത ഓവറുകളിലും ബാറ്റിങ് മികവു കാട്ടിയപ്പോൾ മികച്ച സ്കോർ ആതിഥേയരെ മാടിവിളിക്കുന്ന പോലെ തോന്നി. എന്നാൽ, കാർതിക ത്യാഗി പന്തുമായി എത്തിയതോടെ കളി മാറി. 14 പന്തിൽ 23 റണ്ണുമായി നിന്ന രാഹുലിനെ കാമറൂൺ ഗ്രീനിന്റെ കൈകളിലെത്തിച്ചാണ് ആദ്യ പ്രഹരം നൽകിയത്. അതോടെ ഡൽഹി ബാറ്റിങ് തണുത്തത് എതിർ ബൗളിങ്ങിന് വീറ് കൂട്ടി. കാമറൂൺ ഗ്രീൻ എറിഞ്ഞ എട്ടാം ഓവറിൽ നിതീഷ് റാണയും കൂടാരം കയറി. സുനിൽ നരെയ്ൻ ആയിരുന്നു ക്യാച്ച് എടുത്തത്. തിരികെയെത്തിയ സുനിൽ നരെയ്ൻ 10ാം ഓവറിൽ സമീർ റിസ്‍വിയെ മൂന്ന് റണ്ണിൽ മടക്കി.
അനുകൂൽ റോയ് എറിഞ്ഞ അടുത്ത ഓവറിൽ പതും നിസ്സൻക കൂടി മടങ്ങിയത് ഡൽഹിക്ക് ആഘാതം ഇരട്ടിയാക്കി. 29 പന്തിലായിരുന്നു താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ബാറ്റിങ്ങിൽ ഡൽഹിയുടെ മധ്യനിര തീരെ താളം പിഴച്ചത് കൊൽക്കത്ത ബൗളിങിന് കാര്യങ്ങൾ എളുപ്പമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീണത് സന്ദർശകർക്ക് അനുഗ്രഹമായി. അനുകൂൽ റോയിയും കാർത്തികും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

