‘ഏതാനും പേർ ഐ.പി.എൽ കളിക്കാൻ പോയി’; ട്വന്‍റി20 പരമ്പരയിൽ നീരസം പ്രകടിപ്പിച്ച് മുൻ പാക് താരം
text_fieldsട്വന്‍റി20 പരമ്പരക്കായി പാകിസ്താനിലെത്തുന്ന ന്യൂസിലൻഡ് ടീം സന്തുലിതമല്ലെന്ന വിമർശനവുമായി മുൻ പാകിസ്താൻ ഓൾ റൗണ്ടർ അബ്ദുൽ റസാഖ്. കിവീസ് ടീമിലെ ഏതാനും താരങ്ങൾ ഐ.പി.എല്ലിനായി ഇന്ത്യയിലാണ്. കൂടാതെ, പരിക്കേറ്റ ഏതാനും താരങ്ങൾക്ക് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടുമില്ല.
ക്രിക്കറ്റ് താരങ്ങളുടെ ആദ്യത്തെ പരിഗണന ദേശീയ ടീം ആയിരിക്കണമെന്നും അവർ എങ്ങനെയാണ് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടിയതെന്ന് ആശ്ചര്യപ്പെടുത്തുന്നതാണെന്നും റസാഖ് പ്രതികരിച്ചു. ‘ന്യൂസിലൻഡ് ഫുൾ ടീമിനെ അയക്കണമായിരുന്നു. ചില താരങ്ങൾ ഐ.പി.എൽ കളിക്കാൻ പോയി, മറ്റു ചിലർക്ക് പരിക്കും. പരമ്പരയിൽ വലിയ താൽപര്യമില്ല. ടെസ്റ്റ് പരമ്പരയിൽ, അവർക്ക് ഫുൾ ടീം ഉണ്ടായിരുന്നു, അതിനാൽ മത്സരങ്ങളും ആവേശകരമായിരുന്നു. സാഹചര്യത്തിനനുസരിച്ച് അവർ ഒരു ടീമിനെ അയച്ചതായി തോന്നുന്നു. ദേശീയ ടീമിന്റെ കാര്യം വരുമ്പോൾ കളിക്കാർക്ക് എൻ.ഒ.സി എങ്ങനെ കിട്ടുന്നെന്ന് എനിക്കറിയില്ല. എൻ.ഒ.സികൾക്കുള്ള മാനദണ്ഡം എന്താണ്, പ്രഥമ പരിഗണന ദേശീയ ടീമിനാകണം’ -റസാഖ് പറഞ്ഞു.
ട്വന്‍റി20 പരമ്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്. പേസർ ഷഹീൻ അഫ്രീദി ഉൾപ്പെടെ മികച്ച ടീമിനെയാണ് പാകിസ്താൻ പരമ്പരക്കായി കളത്തിലിറക്കുന്നത്. 2022 നവംബറിൽ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 ലോകകപ്പിനുശേഷം ആദ്യമായാണ് ഷഹീൻ അഫ്രീദി പാക് ടീമിൽ മടങ്ങിയെത്തുന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ ഷഹീനിന്‍റെ നായകത്വത്തിലാണ് ലാഹോർ ഖലന്ദർ കിരീടം ചൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.