ഋഷഭ് പന്തിൽ നിന്നും 1.63 കോടി രൂപ തട്ടിയ മുൻ ഹരിയാന ക്രിക്കറ്റ് താരം പിടിയിൽ
text_fieldsന്യൂഡൽഹി: ഋഷഭ് പന്തിൽ നിന്നും 1.63 കോടി രൂപ തട്ടിയ മുൻ ഹരിയാന ക്രിക്കറ്റ് താരം പിടിയിൽ. മൃണാങ്ക് സിങ്ങാണ് ഡൽഹി പൊലീസ് പിടിയിലായത്. മുൻ അണ്ടർ 19 താരമായിരുന്ന മൃണാങ്ക് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായി വിവരമുണ്ട്.
ഡൽഹിയിലെ താജ് ഹോട്ടലിൽ വെച്ചാണ് ഇയാൾ പിടിയിലായത്. നിരവധി പേരുകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ഐ.പി.എസ് ഓഫീസറായും രഞ്ജി താരമായും ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ കളിക്കാരനാണെന്നുമെല്ലാം പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളത്.
ആഡംബര ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഋഷഭ് പന്തിൽ നിന്നും പണം തട്ടിയത്. പന്തിന്റെ കൈവശമുള്ള ആഡംബര ഉൽപന്നങ്ങൾ വിൽക്കാൻ സഹായിക്കാമെന്നും അറിയിച്ചു. തുടർന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്ത് ആഡംബര ഉൽപന്നങ്ങൾക്ക് വേണ്ടി ഇയാൾക്ക് പണം കൈമാറുകയായിരുന്നു. എന്നാൽ, പണം നൽകിയിട്ടും പന്തിന് ആഡംബര ഉൽപന്നങ്ങൾ മൃണാങ്ക് നൽകിയില്ല.
2022ൽ താജ് ഹോട്ടലിൽ താമസിച്ച് ബിൽ നൽകാതെ മുങ്ങിയത് സംബന്ധിച്ചും ഇയാൾക്കെതിരെ പരാതിയുണ്ട്. 5.53 ലക്ഷം രൂപയുടെ ബിൽ നൽകാതെയാണ് മൃണാങ്ക് മുങ്ങിയത്. തനിക്ക് വേണ്ടി അഡിഡാസ് പണമടക്കുമെന്ന് അറിയിച്ച മൃണാങ്ക് പണം കൈമാറിയെന്ന് തെളിയിക്കാനായി വ്യാജ ട്രാൻസാക്ഷൻ ഐ.ഡി കൈമാറുകയായിരുന്നു. പിന്നീട് ഹോട്ടൽ അധികൃതർ നിരവധി തവണ ഇയാളെ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

