കർഷകരെ പുകഴ്ത്തിയും കേന്ദ്ര സർക്കാറിനെ പിണക്കാതെയും ക്രിക്കറ്റ് താരങ്ങൾ
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്‍റെ തീനാളങ്ങൾ ഇന്ത്യയിൽ നിന്നും ലോകമെമ്പാടും പടർന്നുതുടങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആരാധകരുള്ള പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുൻബെർഗും കർഷകസമരത്തിന് നൽകിയ പിന്തുണ ചർച്ചകളെ പുതിയ ദിശയിലേക്കെത്തിച്ചു.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിച്ഛായ നഷ്ടത്തിന്റെ പരിക്ക് കുറക്കാനായി കേന്ദ്ര സർക്കാറും തൊട്ടുപിന്നാലെ ഒരുങ്ങിയിറങ്ങി. ബോളിവുഡിെല സംഘ് പോസ്റ്റർ ബോയികളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി അടക്കമുള്ളവരെ രംഗത്തിറക്കിയ കേന്ദ്രസർക്കാർ, സമർഥമായി ക്രിക്കറ്റ് താരങ്ങളേയും ഗോദയിലേക്കിറക്കി.
കർഷകരുടെ പ്രശ്നം അഭിസംബോധന ചെയ്യാതെ 'പുറമേ'നിന്നുള്ളവരുടെ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ദേശീയത ഉയർത്തിയുള്ള കാമ്പയിനായിരുന്നു കേന്ദ്ര സർക്കാർ ഒരുക്കിയത്. സാക്ഷാൽ സചിൻ ടെണ്ടുൽക്കർ, മുൻ ഇന്ത്യൻ നായകൻ അനിൽ കുംെബ്ല, മുൻതാരങ്ങളായ സുരേഷ് റെയ്ന, പ്രഗ്യാൻ ഓജ തുടങ്ങിയവരെല്ലാം 'ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട' ഹാഷ്ടാഗിൽ കേന്ദ്രസർക്കാറിന് അനുകൂലമായി അണിനിരന്നു.
അതേ സമയം കേന്ദ്ര സർക്കാറിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി വിഷയത്തിൽ ഇടപെട്ടെങ്കിലും തന്ത്രപൂർവ്വമായ നിലപാടാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവർ 'ഇന്ത്യ ടുഗെദർ' കാമ്പയിനിൽ അണിചേർന്നെങ്കിലും കർഷകരെയോ സമരത്തെയോ തള്ളിപ്പറയാൻ തയ്യാറായില്ല.
''വിയോജിപ്പുകൾക്കപ്പുറത്ത് നമുക്ക് ഒരുമിച്ചുനിൽക്കാം. കർഷകർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. സമാധാനം കൊണ്ടുവരാനും ഒന്നിച്ച് മുന്നോട്ട് പോകാനും എല്ലാ പാർട്ടികളും ചേർന്ന് പരിഹാരം കൊണ്ടുവരുമെന്ന് എനിക്കുറപ്പുണ്ട്'' - എന്നായിരുന്ന കോഹ്ലിയുടെ ട്വീറ്റ്. രോഹിതും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. ഒന്നായിനിന്നാൽ പരിഹരിക്കാനാകാത്ത ആഭ്യന്തര വിഷയങ്ങളില്ല എന്ന തരത്തിലായിരുന്നു അജിൻക്യ രഹാനെയുടെ ട്വീറ്റ്. 'സ്ട്രോങർ ടുഗദർ' എന്ന വാചകം മാത്രമാണ് ഹാർദിക് പാണ്ഡ്യ കുറിച്ചത്. കേന്ദ്ര സർക്കാറിൽ നിന്നും പി.ആർ. ഏജൻസികളിൽ നിന്നും ക്രിക്കറ്റ് താരങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നെന്ന് പാതിരാത്രിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സമാനരൂപത്തിലുള്ള ട്വീറ്റുകളിൽ വ്യക്തമായിരുന്നു.
അതേ സമയം പഞ്ചാബിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ കർഷക സമരത്തിൽ തങ്ങളുടെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹർഭജൻ സിങ്, മൻദീപ് സിങ് തുടങ്ങിയവർ കർഷക സമരത്തെ തുറന്ന് പിന്തുണച്ചപ്പോൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നായിരുന്നു യുവരാജ് സിങ്ങിന്‍റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.