സിഡ്നി: രാജ്യത്തെ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യൻ പ്രിമിയർ ലീഗിന് തിരശ്ശീല വീഴുന്നതോടെ നാട്ടുകാരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയൻ താരം ക്രിസ് ലിൻ. നിരവധി മുൻനിര ആസ്ട്രേലിയൻ താരങ്ങളാണ് ഐ.പി.എല്ലിൽ കളിക്കുന്നത്. ആദം സാംപ, കെയിൻ റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ എന്നിവർ ഇതിനകം പിൻവാങ്ങി നാട്ടിലേക്ക് മടങ്ങി. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് തുടങ്ങിയവർ ഇപ്പോഴും കളി തുടരുകയാണ്. താരങ്ങൾക്ക് പുറമെ പരിശീലകർ, കമേൻററ്റർമാർ എന്നിവരുമുണ്ട് ആസ്ട്രേലിയക്കാരായി.
ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾ മേയ് 23നാണ് അവസാനിക്കുക. കലാശപോരാട്ടം മേയ് 30നും.
ഇന്ത്യയിൽനിന്ന് എല്ലാ യാത്ര വിമാനങ്ങൾക്കും കഴിഞ്ഞ ദിവസം ആസ്ട്രേലിയ വിലക്കേർപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് കുടുങ്ങാനിടയുള്ള താരങ്ങളെ തിരികെയെത്തിക്കാൻ വിമാനം ചാർട്ടർ ചെയ്യണമെന്ന ആവശ്യമുയർന്നത്. നാട്ടിലേക്ക് മടങ്ങാനാകുമോ എന്ന കാര്യത്തിൽ എല്ലാവരും ആശങ്കയിലാണെന്ന് കൊൽക്കത്ത ടീം മുതിർന്ന ഒഫീഷ്യലായ ഡേവിഡ് ഹസി പറയുന്നു.