ഡക്കറ്റിന്‍റെ സെഞ്ച്വറിക്ക് ഇംഗ്ലിസിന്‍റെ മറുപടി (86 പന്തിൽ 120)*; റെക്കോഡ് സ്കോർ പിന്തുടർന്ന ആസ്ട്രേലിയക്ക് ചരിത്ര ജയം
text_fieldsലാഹോർ: ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന്‍റെ റെക്കോഡ് സ്കോർ പിന്തുടർന്ന ആസ്ട്രേലിയക്ക് ചരിത്ര ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 352 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 351 റൺസെടുത്തത്. ഓസീസ് 47.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 356. അഞ്ചു വിക്കറ്റ് ജയം. ഐ.സി.സി ടൂർണമെന്‍റിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറും. ബെൻ ഡക്കറ്റിന്‍റെ തകർപ്പൻ സെഞ്ച്വറിക്ക് ജോസ് ഇംഗ്ലിസിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയിലൂടെയാണ് ഓസീസ് മറുപടി നൽകിയത്. 86 പന്തിൽ ആറു സിക്സും എട്ടു ഫോറുമടക്കം 120 റൺസെടുത്ത് ഇംഗ്ലിസ് പുറത്താകാതെ നിന്നു. അലക്സ് കാരി അർധ സെഞ്ച്വറി നേടി (63 പന്തിൽ 69). വമ്പനടികളുമായി കളംനിറഞ്ഞ ഗ്ലെൻ മാക്സ് വെൽ 15 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ഓപ്പണർ ബെൺ ഡക്കറ്റിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് 351 റൺസെടുത്തത്. 143 പന്തിൽ മൂന്നു സിക്സും 17 ഫോറുമടക്കം 165 റൺസെടുത്താണ് താരം പുറത്തായത്. 95 പന്തിലാണ് താരം നൂറിലെത്തിയത്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് ഡക്കറ്റ് നേടിയത്. 145 റൺസ് നേടിയ ആൻഡി ഫ്ലവർ, നഥാൻ ആസിൽ എന്നിവരെയാണ് താരം മറികടന്നത്.
ജോ റൂട്ട് അർധ സെഞ്ച്വറി നേടി. 78 പന്തിൽ നാലു ഫോറടക്കം 68 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഡക്കറ്റും റൂട്ടും ചേർന്ന് നേടിയ 158 റൺസ് കൂട്ടുകെട്ടും നിർണായകമായി. ഫിൽ സാൾട്ട് (ആറു പന്തിൽ 10), ജെമീ സ്മിത്ത് (13 പന്തിൽ 15), ഹാരി ബ്രൂക്ക് (ആറു പന്തിൽ മൂന്ന്), നായകൻ ജോസ് ബട്ലർ (21 പന്തിൽ 23), ലിയാം ലിവിങ്സ്റ്റൺ (17 പന്തിൽ 14), ബ്രൈഡൻ കാർസ് (ഏഴു പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 21 റൺസുമായി ജോഫ്ര ആർച്ചറും ഒരു റണ്ണുമായി ആദിൽ റഷീദും പുറത്താകാതെ നിന്നു.
ഓസീസിനായി ബെൻ ദ്വാർഷുയിസ് മൂന്നു വിക്കറ്റ് വീഴ്ത്തി. ആദം സാംപ, മാർനസ് ലബുഷെയ്ൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

