ന്യൂഡൽഹി: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ നജ്മുൽ ഹസൻ പാപോണിന് പകരക്കാരനായാണ് നിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.
എ.സി.സിയുടെ അധ്യക്ഷനായി ജയ് ഷായെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. എ.സി.സി അധ്യക്ഷനാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് ജയ് ഷാ. ജയ് ഷായുടെ നേതൃത്വം ഏഷ്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് സംഘടന പ്രത്യാശ പ്രകടപ്പിച്ചു.
ബി.സി.സി.ഐ ട്രഷറർ അരുൺ സിങ് ധൂമലാണ് ജയ് ഷായെ തെരഞ്ഞെടുത്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഏഷ്യയുടെ ക്രിക്കറ്റ് വികസനത്തിനായി ജയ്ഷാക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ധൂമൽ പറഞ്ഞു. 24 അംഗരാജ്യങ്ങളാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലുള്ളത്. ഏഷ്യ കപ്പ് ഉൾപ്പടെ മേഖലയിലെ പല പ്രധാനപ്പെട്ട ടൂർണമെന്‍റുകളും നടത്തുന്നത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ്.